
കൊച്ചി: ഓർമ്മയുടെ ഗന്ധവുമായി ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനി നാടും നഗരവും ആഘോഷത്തിമിർപ്പാലാഴും. ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയിൽ പ്രസിദ്ധമായ അത്തച്ചമയം നടക്കും. അത്തച്ചമയ ഘോഷയാത്ര കാണാൻ ജനസാഗരം രാജനഗരിയിലേക്ക് ഒഴുകിയെത്തും. തിരുവോണത്തിന് കേളികേട്ട തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിലെ മഹോത്സവത്തിനും ഇന്ന് കൊടിയേറും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചുവെങ്കിലും വിവിധ സംഘടനകൾ ജില്ലയിലെമ്പാടും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വ്യാപാരമേളകളും സജീവമാണ്. പതിവുപോലെ ഓണപ്പൂക്കളുമായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാരും എത്തിക്കഴിഞ്ഞു.
തൃക്കാക്കരയിൽ ഇന്ന് കൊടിയേറ്റ്
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന് ഇന്ന് രാത്രി എട്ടിന് കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായ ദശാവതാരം ചന്ദനം ചാർത്ത് ഇന്നലെ ആരംഭിച്ചു. ഉത്രാടസദ്യയ്ക്കും തിരുവോണ സദ്യയ്ക്കും പതിനായിരങ്ങൾ പങ്കെടുക്കും. സദ്യയ്ക്കായി പാസ് സമ്പ്രദായമില്ല.
ഇന്ന് രാത്രി 8ന് നൃത്തപരിപാടി
നാളെ രാത്രി 8ന് കഥകളി
എട്ടിന് വൈകിട്ട് 8.30ന് വള്ളുവനാട് നാദത്തിന്റെ നാടകം ഊഴം.
9ന് രാത്രി എട്ടിന് നൃത്തതരംഗം
10ന് 8.30ന് നൃത്താഞ്ജലി.
11ന് 6.30ന് അമ്മന്നൂർ മാധവചാക്യാരുടെ പാഠകം. 8ന് നൃത്താർച്ചന.
• 12ന് ഉത്സവബലി. രാത്രി 7 മുതൽ കല്ലൂർ ജയന്റെ തായമ്പക, 8.30ന് സ്റ്റീഫൻ ദേവസിയുടെ മെഗാ ഫ്യൂഷൻ
13ന് ചെറിയവിളക്ക്. രാവിലെ 8.30 മുതൽ പഴുവിൽ രഘുമാരാരുടെ പാഞ്ചാരിമേളം. രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. പഞ്ചവാദ്യം.
14ന് വലിയ വിളക്ക്. കാഴ്ചസമർപ്പണം. പെരുവനം സതീശൻ മാരാരുടെ പഞ്ചാരിമേളം. 11 മുതൽ ഉത്രാടസദ്യ. 3 മുതൽ പകൽപ്പൂരം. പെരുവനം സതീശൻ മാരാരുടെ പാണ്ടി മേളം. 8.15ന് പൂരം എതിരേൽപ്പ്. വെടിക്കെട്ട്, 10ന് വലിയവിളക്ക്. ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം. മദ്ദളം കുനിശേരി ചന്ദ്രൻ.
15ന് തിരുവോണ മഹോത്സവം. 7.30 മുതൽ മഹാബലിയെ എതിരേല്പ്. ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ പഞ്ചവാദ്യം. 10.30മുതൽ തിരുവോണസദ്യ. 4.30ന് കൊടിയിറക്കൽ. 6ന് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ചന്ദ്രൻമാരാരുടെ പഞ്ചവാദ്യം. ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ പാണ്ടിമേളം. 11ന് എതിരേല്പ്, വെടിക്കെട്ട്.