 
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെക്നോളജി വിപ്ളവം ആകർഷിച്ചെന്നും അതിനാൽ ബി.ജെ.പിയിൽ ചേരുകയാണെന്നും സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ. കോൺഗ്രസ് സഹയാത്രികനായിരുന്ന അദ്ദേഹം ഇന്നലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. എറണാകുളം ലോട്ടസ് അപ്പാർട്ട്മെന്റിലെ വീട്ടിലെത്തി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ അംഗത്വം കൈമാറി.
''89-ാം വയസിലും താനൊരു ടെക്നോളജി ഭ്രമക്കാരനാണ്. കോൺഗ്രസിനോ ഇടതുപക്ഷത്തിനോ അത്തരമൊരു കാഴ്ചപ്പാടില്ല. മാനവശാക്തീകരണത്തിന് വേണ്ടി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും ചെയ്തതുപോലെ ആരും ചെയ്തിട്ടില്ല. ഒന്നോ രണ്ടോവർഷത്തിനുള്ളിൽ കടലാസ് ഇടപാടുകൾ ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം. രണ്ട് വർഷം കൂടി ചിലപ്പോൾ ആയുസ് ലഭിച്ചേക്കാം. മോദിക്കുള്ള അംഗീകാരവും സ്നേഹവുമായി കണക്കാക്കി അത്രയും കാലം ബി.ജെ.പിക്കാരനായി ജീവിക്കാമെന്ന് കരുതി''- മോഹന വർമ്മ പറഞ്ഞു.
ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.