കോലഞ്ചേരി: കോടികൾ മുടക്കിയിട്ടും കാക്കനാട് തങ്കളം നാലു വരിപാത വിസ്മൃതിയിലായി. ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകാൻ ഉദ്ദേശിച്ച കാക്കനാട് തങ്കളം ഹൈവേയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം പദ്ധതി നിലച്ചത്. കോതമംഗലം നിയോജക മണ്ഡലത്തിൽ ബൈപാസ് അടക്കം നിർമ്മിച്ചെങ്കിലും പദ്ധതിക്കായി മറ്റിടങ്ങളിൽ ഒന്നും നടന്നില്ല. പദ്ധതി പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മനക്കകടവിൽ നിന്ന് ആരംഭിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലെ തങ്കളത്ത് അവസാനിക്കുന്ന തരത്തിലാണ് റോഡ്.

ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തോടൊപ്പം മൂന്നാർ അടക്കമുള്ള ടൂറിസം മേഖലയിലേക്ക് വേഗമെത്തുകയായിരുന്നു ലക്ഷ്യം. നിലവിൽ കൊച്ചി നഗരത്തിൽ നിന്ന് 60 കി.മീ ഉള്ള കോതമംഗലത്തേക്ക് ഈ പാത യാഥാർത്ഥ്യമാകുന്നതോടെ 27.32 കി.മീ ആയി ദൂരം കുറയും.

ഭരണാനുമതി കിട്ടി ഒന്നര പതിറ്റാണ്ട് എത്തുമ്പോൾ പദ്ധതിക്കായി ആകെ ഏറ്റെടുത്തത് 3.52 ഹെക്ടർ ഭൂമിയാണ്. 25.32 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിടത്താണിത്. ജനപ്രതിനിധികളുടെ താത്പര്യക്കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രതിസന്ധിയായി. നാല് നിയമസഭ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന ഹൈവേയ്ക്ക് കോതമംഗലം നിയോജക മണ്ഡലത്തിൽ മാത്രമാണ് പ്രവർത്തനം നടന്നത്. എന്നാൽ, പാത ഏറ്റവും കൂടുതൽ കടന്നുപോകുന്ന കുന്നത്തുനാട് (17 കി.മീ), പെരുമ്പാവൂർ (1.26 കിമീ), മൂവാറ്റുപുഴ (1.74 കി.മീ) എന്നിവിടങ്ങളിൽ കാര്യമായ യാതൊരു ഇടപെടലുമുണ്ടായില്ല.

 നാൾ വഴികൾ

2006 ൽ റോഡ‌് നിർമ്മാണമെന്ന ആശയം ചർച്ചയാകുന്നു

 2009ൽ സർക്കാർ ഭരണാനുമതി നൽകി. പാത പൂർത്തിയാക്കുന്നതിന് 1082 കോടി രൂപ ചെലവും കണക്കാക്കി.

 2006 ൽ ഉപഗ്രഹ സർവെ പൂർത്തിയാക്കി.

 2009 ൽ ഭരണാനുമതി ലഭിച്ചു.

 പദ്ധതിക്ക് ആദ്യമായി ഫണ്ട് അനുവദിക്കുന്നത് 2015 ലാണ്. അന്ന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു.

 2016 - 17 ലെ ബജറ്റിൽ 67 കോടി കൂടി അനുവദിച്ചു. ഈ തുക ഉപയോഗിച്ചാണ് കോതമംഗലത്ത് സ്ഥലമേറ്റെടുക്കലും റോഡ് നിർമ്മാണവും നടത്തി.

മൂവാറ്റുപഴ നാലുവരി പാത

തങ്കളംകാക്കനാട് നാലുവരി പാതയുടെ പ്രവർത്തനങ്ങൾ ഒരു വശത്ത് ഇഴഞ്ഞ് നീങ്ങവെയാണ് 2016 മുതൽ കാക്കനാട് മൂവാറ്റുപുഴ നാലുവരി പാത ആവശ്യം സജീവമായത്. ഇതോടെ പദ്ധതി വിസ്മൃതിയിലായി. തങ്കളം കാക്കനാട് പാത ഫീസിബിലിറ്റിയില്ലെന്ന് വിലയിരുത്തി പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് വീണ്ടും കാക്കനാട് മൂവാറ്റുപഴ നാലുവരി പാതയ്ക്ക് ജീവൻവച്ചത്.