
പെരുമ്പാവൂർ: ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് (വേൾഡ് സ്‌കേറ്റ് ഗെയിംസ് ഇറ്റാലിയ 2024) ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ. 10 വർഷമായി പെരുമ്പാവൂർ ആർ.എഫ്.ഒ.ക്ലബ്ബിൽ റോളർ സ്‌കേറ്റിംഗ് പരിശീലിക്കുന്ന എ.എ.അബ്‌ന, ഗായത്രി ലീമോൻ എന്നിവരാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നത്. അബ്‌ന സ്പീഡ് സ്‌കേറ്റിംഗ് സീനിയർ വിഭാഗത്തിലും ഗായത്രി ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ നടക്കുന്ന ഡൗൺ ഹിൽ സ്‌കേറ്റിംഗ് വിഭാഗത്തിലുമാണ് മാറ്റുരയ്ക്കുന്നത്. 2009 ൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കെ.എസ്.സിയാദിന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും പരിശീലനം.
അബ്ന
പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ രണ്ടാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി. വിദ്യാർത്ഥിനിയാണ്. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസറായ ആമ്പല്ലൂർ അമ്പിളി നിവാസിൽ സി.സി.അജയകുമാറിന്റെയും അദ്ധ്യാപികയായ എം.എച്ച്. ബിനുവിന്റെയും മകളാണ്. ജേർണലിസം വിദ്യാർത്ഥിയായ ഇന്ദ്രജിത്ത് സഹോദരനാണ്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന് മുത്തൂറ്റ് ഫിനാൻസാണ് അബ്‌നയുടെ സ്‌പോൺസർ.
നേട്ടങ്ങൾ:
2021ലും 2023ലും ദേശീയ മെഡലുകൾ
2024 ൽ ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്.
ചാമ്പ്യൻഷിപ്പിൽ അബ്‌നയുടെ മികവിലാണ് എം.ജി.യൂണിവേഴ്‌സിറ്റി ആദ്യമായി റണ്ണറപ്പായത്.
ഗായത്രി
പെരുമ്പാവൂർ ഇരിങ്ങോൾ തറേപ്പറമ്പിൽ ടാക്‌സ് കൺസൾട്ടൻുമാരായ ലീമോൻ അശോകിന്റെയും ജെയ്‌നിയുടെയും മകളായ ഗായത്രി കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരൻ 10ാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവും ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
രണ്ടു കൊല്ലമായി ഡൗൺഹിൽ സ്‌കേറ്റിംഗിൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻ.
സി.ബി.എസ്.ഇ. സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ വെള്ളി, വെങ്കലം മെഡലുകൾ.
സ്‌കേറ്റിംഗ് താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യപ്രദമായ ട്രാക്കുകളില്ലാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. സംസ്ഥാന സർക്കാരിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും പിന്തുണ ലഭിച്ചാൽ മികച്ച താരങ്ങളെ സ്‌കേറ്റിംഗ് രംഗത്ത് ഉയർത്തിക്കൊണ്ടുവരാൻ കഴിയും
കെ.എസ്. സിയാദ്
കേരള ടീം പരിശീലകൻ