kal

കോലഞ്ചേരി: കടയിരുപ്പ് പുളിഞ്ചോട് റോഡിൽ കാരിക്കോട് തോടിന് സമീപം ഇനി അപകടഭീഷണിയില്ല. കലുങ്ക് തകർന്ന് മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നുവെന്ന കേരള കൗമുദി വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഓണത്തിരക്കിന് മുമ്പേ കലുങ്ക് പുനർനിർമ്മിച്ചു. ഇവിടെ കാൽനടയാത്രക്കാരടക്കം തോട്ടിൽ വീഴുന്നതിന് ഇതോടെ അറുതിയായി.

ആധുനിക നിലവാരത്തിൽ റോഡ് പുനർ നിർമ്മിച്ചപ്പോൾ കലുങ്കിന് വീതി കൂട്ടുന്ന കാര്യം അധികൃതർ മറന്നിരുന്നു. ഇതോടെ വീതി കുറഞ്ഞ കലുങ്ക് വാഹനങ്ങൾ ഇടിച്ച് പൂർണമായും തകരുകയായിരുന്നു. റോഡിന്റെ വീതി മുന്നിൽ കണ്ട് വരുന്ന വാഹനങ്ങൾ തോട്ടിൽ വീഴുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. റോഡിന് വീതിയുണ്ടെന്ന അനുമാനത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകിയാൽ തോട്ടിൽ വീഴുമായിരുന്നു. അപകടങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ കലുങ്ക് പൂർണമായും തകർന്നു. ഒരു വശം തോട്ടിലേയ്ക്ക് വീണു. സമാന സാഹചര്യത്തിൽ എതിർ വശത്തെ കലുങ്കും കേടുവന്നു. ആറു മാസം മുമ്പ് അതും ഇടിഞ്ഞ് തോട്ടിൽ വീണു. റോഡരുകിൽ പുല്ലും കാടും വളർന്ന് നില്ക്കുന്നതിനാൽ തോട് കാണാൻ കഴിയാത്ത അവസ്ഥയും അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ കലുങ്ക് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.

കലുങ്ക് പുനർനിമ്മിച്ചെങ്കിലും റോഡിന് ഒരിഞ്ചുപോലും വീതി കൂട്ടാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പഴയ കലുങ്കിന്റെ അതേ സ്ഥാനത്ത് പണി പൂർത്തിയാക്കുകയാണ് ചെയ്തത്. തത്കാലം അപകടം ഒഴിവാകുമെങ്കിലും പഴയ സാഹചര്യമാണ് വീണ്ടും വരുന്നത്. അപകടം കുറയാൻ ഇടയില്ല.

ഹരീഷ്

സമീപവാസി

നാല് പതി​റ്റാണ്ട് മുമ്പാണ് കരിങ്കല്ല് കൊണ്ട് കലുങ്ക് പണിതത് അന്ന് ചെറിയ റോഡായിരുന്നു പിന്നീട് ഇന്നസെന്റ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തട്ടാംമുഗൾ കരിമുഗൾ റോഡ് ബി.എം ബി.സി നിലവാരത്തിൽ പണിതു റോഡിന്റെ നിലവാരം ഉയർന്നതോടെ നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി തട്ടാംമുഗളിൽ നിന്ന് എറണാകുളം, കാക്കനാട് ഭാഗത്തേയ്ക്ക് പോകുന്നവർ ഇതു വഴിയാണ് സഞ്ചാരം ഇതോടെ കലുങ്ക് പൊളിഞ്ഞ ഭാഗം അതീവ അപകട മേഖലയായി മാറുകയായിരുന്നു