
കൊച്ചി: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ നിന്ന് അഫിലിയേഷന്റെ പേരിൽ സർവകലാശാലകൾ ഫീസ് ഈടാക്കുന്നതും യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമെന്ന് ആക്ഷേപമുള്ള കരാറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സ്വയംഭരണാവകാശം വിനിയോഗിക്കാനാവാത്തവിധം കോളേജുകൾക്കുമേൽ കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ അനാവശ്യ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായി ആരോപിച്ച് കൺസോർഷ്യം ഒഫ് ഓട്ടോണമസ് കോളേജസ് ഒഫ് കേരള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവ്.
അഫിലിയേഷൻ ഫീസിനത്തിൽ വൻതുക ഒറ്റത്തവണ അടവെന്ന നിലയിൽ എം.ജി, കാലിക്കറ്റ് സർവകലാശാലകൾ ചുമത്തിയതായി ഹർജിയിൽ പറയുന്നു. ഇത്തരം ഫീസ് ഈടാക്കുന്നത് യു.ജി.സി ഉത്തരവിലൂടെ തടഞ്ഞിട്ടുള്ളതാണ്. അക്കാഡമിക് കാര്യങ്ങളിലെ സ്വയംഭരണാധികാരം ഹനിക്കുന്ന കരാറുകളിൽ ഏർപ്പെടാൻ എം.ജി, കേരള സർവകലാശാലകൾ സമ്മർദ്ദം ചെലുത്തുകയാണ്. കരാർ വച്ചില്ലെന്ന പേരിൽ, കോളേജുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നില്ല. സ്വയംഭരണാധികാരം നീട്ടി നൽകുന്നില്ല.
കോളേജുകൾ സ്വന്തം സിലബസും കരിക്കുലവും തയ്യാറാക്കുന്നത് എം.ജി സർവകലാശാല അട്ടിമറിച്ചു. സ്വയംഭരണാധികാരമുള്ള കോളേജിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ചാൽ സർവകലാശാലയുടെ അംഗീകാരം ആവശ്യമില്ലെന്നിരിക്കെയാണ് നടപടിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
സർവകലാശാലകളോടും യു.ജി.സിയോടും വിശദീകരണം തേടിയ കോടതി ഹർജി സെപ്തംബർ 25ന് പരിഗണിക്കാൻ മാറ്റി. അതുവരെ ഉത്തരവുകൾ നടപ്പാക്കാൻ നിർബന്ധിക്കരുതെന്നാണ് ഉത്തരവ്.