കൊച്ചി: പച്ചാളം- വടുതല പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പറഞ്ഞു. സുഗമമായി കുടിവെള്ളം ലഭിക്കാൻ ആറിഞ്ച് വ്യാസമുള്ള 160 പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മൂന്നുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. മൂന്നു മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കൊച്ചി പി.എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയറും പ്രൊജക്ട് ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനിയറും സംയുക്തമായി നടപടി സ്വീകരിക്കണം. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ പണികൾ പൂർത്തിയാകുന്നതുവരെ ഗുണനിലവാരമുള്ള ശുദ്ധജലം എത്തിക്കണം. കുടിവെള്ള ലഭ്യതയ്ക്കായി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയറും കൊച്ചി നഗരസഭാ സെക്രട്ടറിയും ലോർഡ്‌സ് കോട്ടേജ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 2025 ജനുവരി 31ന് മുമ്പ് കമ്മിഷനിൽ സമർപ്പിക്കണം. വടുതല ലോർഡ്‌സ് കോട്ടേജ് റെസിഡന്റ്സ് അസോസിയേഷൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.