കൊച്ചി: മുമ്പേ രോഗമുണ്ടെന്ന കാരണത്താൽ മെഡിക്ലെയിം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനി പോളിസി ഉടമയ്ക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി വിധിച്ചു. പിറവം സ്വദേശി കെ.കെ. അജയകുമാറിന്റെ ഹർജിയിലാണിത്.

ഇൻഷ്വറൻസ് ഓംബുഡ്‌സ്‌മാന്റെ നിലപാടും തള്ളിയാണ് ഉപഭോക്തൃ കോടതിയുടെ ഇടപെടൽ.

പോളിസി എടുത്ത് നാലു മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് അജയകുമാർ കാൻസർ ബാധിതനാണെന്ന വിവരം അറിയുന്നത്. തുടർന്ന് ചികിത്സാ ചെലവിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചപ്പോൾ പണം നൽകാനാവില്ലെന്ന് അറിയിച്ചു. പോളിസി എടുക്കുന്നതിന് മുമ്പ് കാൻസർ ബാധിതനായിരുന്നു എന്നാണ് കാരണം പറഞ്ഞത്.

രോഗം മറച്ചുവച്ച് പോളിസി എടുത്തെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

രോഗബാധിതനാണെന്ന കാര്യം മറച്ചുവച്ചാണ് പോളിസി എടുത്തതെന്ന കമ്പനിയുടെ വാദം ഇൻഷ്വറൻസ് ഓംബുഡ്‌സ്മാൻ അംഗീകരിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയതെന്നുമുള്ള ഇൻഷ്വൻസ് കമ്പനിയുടെ വാദം ഉപഭോക്തൃ കോടതി തള്ളി.

പോളിസിയിൽ ചേർക്കുന്നതിനു മുമ്പ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്കാണ്. പോളിസിയിൽ ചേർന്നതിനു ശേഷം ക്ലെയിം തുക ചോദിക്കുമ്പോൾ പണം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം വ്യക്തമാക്കി. 2ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സഹിതം 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകണം. വീഴ്ച വരുത്തിയാൽ പലിശസഹിതം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.