hussain
പൊലീസും കോടതി ജീവനക്കാരും പിന്തുടർന്ന് പ്രതിയെ പിടികൂടിയപ്പോൾ

# പൊലീസും ജീവനക്കാരനും പിന്തുടർന്ന് പിടികൂടി

ആലുവ: കോടതിയിൽ ഹാജരാക്കവേ പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ പൊലീസും കോടതി ജീവനക്കാരും പിന്തുടർന്ന് പിടികൂടി. അസാം നാഗൂർ ജില്ലയിൽ താമസിക്കുന്ന അബ്ദുൾ ഹുസൈൻ (20) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. ആലുവ കാരോത്തുകുഴി ഭാഗത്ത് താമസിക്കുന്ന മലപ്പുറം സ്വദേശി സൂരജ് കുമാറിന്റെ മുറിയിൽ നിന്ന് ചൊവ്വാഴ്ച്ച 1300 രൂപയും എ.ടി.എം, പാൻ, അധാർ കാർഡുകളും മോഷ്ടിച്ച കേസിലാണ് അബ്ദുൾ ഹുസൈനെയും സുഹൃത്തായ കാസിം അലിയെയും ആലുവ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഇരുവരുടെയും വിലങ്ങ് പൊലീസ് അഴിച്ചുമാറ്റിയതിനു പിന്നാലെ കോടതിയോട് ചേർന്ന് 10 അടിയിലേറെ താഴ്ചയിലുള്ള മുനിസിപ്പൽ ഗ്രൗണ്ടിലേക്ക് അബ്ദുൾ ഹുസൈൻ ചാടിയിറങ്ങി.

പൊലീസുകാരൻ പിന്നാലെ ചാടിയെങ്കിലും പിടികൊടുക്കാതെ പ്രതി ഗ്രൗണ്ടിന്റെ മറുവശത്തെത്തി ഇരുമ്പ് നെറ്റിനിടയിലൂടെ ആറ് അടി താഴ്ച്ചയിലുള്ള ഊമംകുഴിത്തടം റോഡിലേക്ക് ചാടി. തുടർന്ന് ഇടറോഡിലൂടെ ഓടി രണ്ട് വീടുകളും ചാടിക്കടന്ന പ്രതി മൂന്നാമത്തെ വീടിന്റെ ടെറസിൽ ഒളിച്ചു.

സംഭവം നടക്കുമ്പോൾ ഓണാഘോഷത്തിലായിരുന്ന ഒന്നാം നമ്പർ കോടതിയിലെ ഓഫീസ് അസിസ്റ്റന്റ് എടവനക്കാട് സ്വദേശി ടി.എസ്. മുഹമ്മദ് തൻസീർ പ്രതിക്ക് സമാന്തരമായി കോടതി വളപ്പിലൂടെ ഓടി ഊമംകുഴിത്തടം റോഡിലെത്തി. ഓട്ടത്തിനിടെ തൻസീർ ഒരു വീട്ടിലെ വളർത്തുനായയ്‌ക്ക് മുന്നിൽപ്പെട്ടെങ്കിലും ഭയപ്പെടാതെ തിരികെ മതിൽ ചാടിക്കടന്നു. തുടർന്നാണ് അടുത്ത വീടിന്റെ ടെറസിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇതിനിടെ കൈയിൽ മുറിവുമുണ്ടായി. പൊലീസ് എത്തിയപ്പോഴേക്കും പ്രതി തൻസീറിന്റെ പിടിയിലകപ്പെട്ടിരുന്നു.

ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി മോഷണത്തിന് പുറമെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചതിന് മറ്റൊരു കേസും ചുമത്തി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.