thevara

കൊച്ചി: കുണ്ടന്നൂർ - തേവര പാലത്തിന്റെ ടാറിംഗ് പണി തിരുവോണ അവധിക്ക് ശേഷം ആരംഭിക്കും. സർക്കാർ അഭിഭാഷകന്റെ ഉറപ്പ് കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കും എസ്.മനുവും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് തീർപ്പാക്കി. മരട് നഗരസഭ മുൻ വൈസ് ചെയർമാൻ ബോബൻ നെടുമ്പറമ്പിലിന്റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജില്ലാ കളക്ടറും സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയുമായിയിരുന്നു എതിർകക്ഷികൾ.

സമയബന്ധിതമായി, ഉന്നതനിലവാരത്തിൽ ശാസ്ത്രീയമായി പണി നിർവഹിക്കണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. ഹർജിക്കാരന്റെ ആവശ്യം ന്യായമാണെന്ന് ഉത്തരവിൽ പറയുന്നു. കരാറുകാരൻ അറ്റകുറ്റപ്പണികൾക്കായി കുഴിയടക്കലും മറ്റും ചെയ്തു കഴിഞ്ഞെന്നും ഓണം അവധി കഴിഞ്ഞാലുടൻ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്നുമുള്ള സർക്കാർ വക്കീലിന്റെ ഉറപ്പ് വിശ്വസത്തിലെടുത്ത് ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കുകയായിരുന്നു. പോരായ്മകളുണ്ടായാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് രണ്ടു ദിവസം അടച്ചടിട്ട് മരട് കുണ്ടന്നൂർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ജൂലായ് 23ന് പാലം തുറന്നെങ്കിലും അന്ന് തന്നെ അറ്റകുറ്റപ്പണി കബളിപ്പിക്കലാണെന്നും പകുതി കുഴികൾ അടച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഒറ്റമഴയിൽ ടാറിംഗ് കുളമായി. ഇപ്പോഴും ദയനീയാവസ്ഥയിലാണ് റോഡ്. റോഡ് തകർന്നതിനാൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്.

സർക്കാർ ഇടപെടൽ വരെ...

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരക്കെ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്ക് ജൂലായ് 23ന് തന്നെ നിർദ്ദേശം നൽകി. അറ്റകുറ്റ പണിയിൽ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ശരിയായ രീതിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനും അന്ന് മന്ത്രി നിർദ്ദേശം നൽകി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.