
കൊച്ചി: അത്തം മുതൽ തിരുവോണം വരെ മിൽമ എറണാകുളം മേഖല യൂണിയന്റെ കീഴിൽ വിറ്റഴിച്ചത് 56 ലക്ഷം ലിറ്റർ പാലും 3.53 ലക്ഷം കിലോഗ്രാം തൈരും.
മേഖല യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ കണക്കാണിത്.
മുൻവർഷത്തേക്കാൾ തൈര്, ഐസ്‌ക്രീം, പേഡ, പനീർ, പായസക്കൂട്ടുകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടെയും വില്പനയിലും വൻവർദ്ധനവാണ് നേടിയതെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.
200 ടൺ നെയ്യ് ഓണമാസത്തിൽ വിറ്റഴിച്ചു. മുൻവർഷത്തെക്കാൾ അഞ്ച് ശതമാനം വർദ്ധനവാണിത്. ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റർ പാലും 88,266 കിലോ തൈരും വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ പാൽ വില്പനയിൽ 3.06 ശതമാനവും, തൈരിൽ 7.40 ശതമാനവും വർദ്ധനവുണ്ടായി.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണത്തിനായി ആവശ്യപ്പെട്ട 1,62,000 ബോട്ടിൽ നെയ്യും 1,62,000 പാക്കറ്റ് പായസം മിക്‌സും വിതരണം ചെയ്തു.
മിൽമയോടുള്ള കർഷകരുടെയും ഏജന്റുമാർ, കാറ്ററിംഗ് ഉൾപ്പെടെ സ്ഥാപനങ്ങൾ, സംഭരണം, സംസ്‌കരണം തുടങ്ങി വിതരണം വരെ മേഖലകളിൽ പ്രയത്‌നിച്ച ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സഹകരണമാണ് നേട്ടത്തിന് പിന്നിലെന്ന് എം.ടി.ജയൻ പറഞ്ഞു.