
മൂവാറ്റുപുഴ: യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഈസ്റ്റ് കടാതി സംഗമം പടിഭാഗത്ത് കരിപ്പുറത്ത് വീട്ടിൽ അഭിലാഷ് (43), ചെറുവട്ടൂർ പുതുക്കുടിയിൽ വീട്ടിൽ അമൽ (29), കോതമംഗലം കാരക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ആരക്കുഴ തോട്ടക്കര പുതിയ വീട്ടിൽ പ്രിന്റോ പീറ്റർ (40), ചെറുവട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി മന്നാംകുഴി വീട്ടിൽ മഹേഷ് (കണ്ണൻ 41) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർക്കുന്നം സ്വദേശിയായ ഇരുപതുകാരനെയാണ് വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതികളിലൊരാൾ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്നാണ് വീട്ടിലെത്തി ആക്രമിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്. ഐ. മാരായ മാഹിൻ സലിം , പി.സി. ജയകുമാർ, എം.വി. ദിലീപ് കുമാർ, സീനിയർ സി .പി.ഒ മാരായ ബിബിൽ മോഹൻ, കെ.എ. അനസ്, പി.എ. ഷിബു, ബി.ധനേഷ് കുമാർ, രഞ്ജിത്ത്, സൂരജ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.