ernakulam

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ മൂർത്തിക്ക് അര കിലോ സ്വർണ്ണം കൊണ്ട് പുതിയ ഉദരബന്ധം (അരപ്പട്ട) പണിയുന്നു. കൊച്ചിൻ ദേവസ്വം ബോർഡാണ് സ്വർണം നൽകുക. പണിക്കൂലിയും ബോർഡ് തന്നെ വഹിക്കും. മൊത്തം 26 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു. ക്ഷേത്രത്തിനുള്ളിൽ വച്ച് തന്നെയാകും നിർമ്മാണം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക അഡ്വ. കെ.കാർത്തികയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അസി. കമ്മിഷണർ യകുൽദാസ്, പണ്ടംപാത്രം അസി. കമ്മിഷണർ മിനി, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. ഇതിനായി ക്വട്ടേഷൻ ക്ഷണിച്ചു. നിർമ്മാണ പ്രവൃത്തികൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കും. 75 വർഷത്തിലേറെ പഴക്കമുള്ളതാണ് നിലവിലെ അരപ്പട്ട. ഇത് ക്ഷേത്രത്തിൽ തന്നെ സൂക്ഷിക്കും.

ഉദരബന്ധവും ചന്ദ്രക്കലയും

ഒരു കിലോയോളം തൂക്കമുള്ള സ്വർണചന്ദ്രക്കലയുമാണ് എറണാകുളത്തപ്പന്റെ പ്രധാന തിരുവാഭരണങ്ങൾ. രണ്ടും നിത്യവും ചാർത്തുന്നതാണ്. ചന്ദ്രക്കലകൾ, തിരുനാസിക, തൃക്കണ്ണ്, മണിമാലകൾ എന്നിവ ഭക്തരുടെ സഹകരണത്തോടെ ഒന്നര വർഷം മുമ്പ് പുതുക്കി പണിതതാണ്. മൂന്ന് വൈരക്കല്ലുകളും ഒരു മാണിക്യകല്ലും ചന്ദ്രക്കലയുടെ ഭാഗമാണ്.

 സ്വർണക്കോലം അഴിച്ചു പണിയും

ഉത്സവത്തിന് തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ പുറത്തേറ്റുന്ന അമൂല്യമായ സ്വർണക്കോലം അഴിച്ചു പണിയാനും ബോർഡ് ഉത്തരവായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഉത്സവത്തിനിടെ മഴയിൽ കോലം നനഞ്ഞതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച ചുവന്ന തുണി മാറ്റാനാണ് അഴിച്ചുപണി. ഈ കോലത്തിന്റെ മദ്ധ്യത്തിൽ പതിപ്പിച്ചിട്ടുള്ള വലിയ ഒറിജിനൽ മരതക കല്ല് അമൂല്യവും അപൂർവ്വവുമാണ്. കൊച്ചി രാജാവ് സമർപ്പിച്ചതാണ് മരതകം. തൃപ്പൂണിത്തുറ ക്ഷേത്രത്തിലും സമാനമായ മരതകം രാജാവ് സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒറ്റ ദിനം കൊണ്ട് കോലം അഴിച്ചുതുന്നിക്കെട്ടാനാണ് ഉത്തരവ്. ഇതും വീഡിയോയിൽ ചിത്രീകരിക്കും.