കൊച്ചി: രണ്ടര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പശ്ചിമബംഗാൾ സ്വദേശി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പ്രദേശത്തെ ലോഡ്ജിലെത്തിയ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സ്‌സംഘം പശ്ചിമബംഗാൾ ദിനാജ്പൂർ ജില്ലയിലെ തൻവീർ ആലമിനെ (32) പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. അറസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ തൻവീർ ശുചിമുറിയിൽ പോകണമെന്ന് പൊലീസിനോട് പറഞ്ഞു. ശുചിമുറിയിലെത്തിയ ഇയാൾ പൊലീസുകാരനെ ചവിട്ടി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമടക്കം തെരച്ചിൽ നടത്തി.