
കൊച്ചി: പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ വിദ്യാർത്ഥികളുടെ കരിമീൻ കൃഷി വിപ്ളവം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി അരയേക്കറോളം വലിപ്പമുള്ള കുളം തയ്യാറാക്കി കഴിഞ്ഞു.
കോളേജിനെ നേച്ചർ ക്ളബിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പുതിയ സംരംഭം. കോളേജിനോട് ചേർന്നുള്ള ചതുപ്പ് ഭൂമിയിൽ കുളം തയ്യാറാക്കി. കരിമീൻ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് തന്നെ തിരികെ വാങ്ങും. ആവശ്യക്കാർക്ക് നേരിട്ടും വിൽക്കാം. ലാഭം കോളേജിലെ വിദ്യാർത്ഥി ക്ഷേമത്തിന് ഉപയോഗിക്കും. ആയിരം വിദ്യാർത്ഥികളുള്ള കോളേജിലെ നൂറോളം പേരാണ് കരിമീൻ വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ പിറകിൽ. ഇവർക്ക് ഫിഷറീസ് വകുപ്പ് പ്രത്യേക പരിശീലനവും നൽകി. നാലു മാസം കൊണ്ടാണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക. 400 കരിമീൻ ഇണകളെയാണ് കുളത്തിൽ വളർത്തുക. ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാറ്റിക്കൊണ്ടിരിക്കും.
കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീൻ. ആവശ്യത്തിന് മീൻകുഞ്ഞുങ്ങൾ ലഭ്യമല്ലാത്തത് മത്സ്യകൃഷിയിൽ വലിയ പ്രതിസന്ധിയായിരുന്നു. അത് പരിഹരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാകുകയായിരുന്നു ശാശ്വതികാനന്ദ കോളേജെന്ന് ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ.എൻ.ശ്രീകാന്ത് പറഞ്ഞു.
പദ്ധതി ഉദ്ഘാടനം ഇന്ന്
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഹൈബി ഈഡൻ എം.പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖാ പ്രസിഡന്റും എസ്.എൻ.എജ്യൂക്കേഷണൽ ഇൻസറ്റിറ്റ്യൂഷൻ മാനേജരുമായ എ.ഡി.ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ കെ.എസ്.ഉല്ലാസ്, മുൻ മാനേജൻ ഇ.എൻ.മണിയപ്പൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത് തുടങ്ങിയവർ പങ്കെടുക്കും.
കരിമീൻകുഞ്ഞുങ്ങളെ
ഉത്പാദിപ്പിക്കുന്ന പദ്ധതി
• ഒരു ഏക്കർകുളം
• 400 കരിമീൻ ഇണകൾ
• രണ്ടു ലക്ഷം ചെലവ്
• നാലുമാസം കൊണ്ട് എട്ട് ലക്ഷം രൂപയുടെ കുഞ്ഞുങ്ങൾ