
കൊച്ചി: കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ ഒക്ടോബർ 27ന് നടക്കുമെന്ന് മേയർ എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യും. സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ ഒമ്പതാം പതിപ്പാണിത്.
ഫുൾ (42.2 കിലോമീറ്റർ), ഹാഫ് (21.1 കിലോമീറ്റർ), ഫൺ റൺ (അഞ്ച് കിലോമീറ്റർ) എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ. മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നിന്നാംഭിക്കുന്ന മാരത്തൺ ക്വീൻസ് വാക്‌വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ഡൺ ഐലൻഡ് വഴി കറങ്ങി മറൈൻഡ്രൈവ് ഗ്രൗണ്ടിൽ അവസാനിക്കും. ഫുൾ മാരത്തൻ രാവിലെ 3.30നും ഹാഫ് മാരത്തൺ 4.30നും ഫൺറൺ ആറിനും ആരംഭിക്കും. കൊച്ചി കോർപ്പറേഷൻ, സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്, കൊച്ചി പൊലീസ് ചേർന്നാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളും സഹകരിക്കും.
എല്ലാ രണ്ട് കിലോമീറ്ററിലും വെള്ളമടക്കം നൽകും. മെഡിക്കൽ ട്രസ്റ്റിന്റെ ആംബുലൻസുകളും 150ൽ അധികം പാരാമെഡിക്കൽ ജീവനക്കാരും വൈദ്യസഹായത്തിനുണ്ടാകും. വോളന്റിയർമാരുമുണ്ടാകും. മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡലുകൾ നൽകും. മാരത്തൺ ജേഴ്‌സിയും മെഡലും മേയർ പ്രകാശിപ്പിച്ചു. ഡെപ്യൂട്ടിമേയർ കെ.എ. അൻസിയ, പി.ആർ. റെനീഷ്, ആന്റണി കുരീത്തറ, സക്കീർ തമ്മനം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ലഹരിക്കെതിരെ മാരത്തൺ;
ലക്ഷ്യം ഹെൽത്തിസിറ്റി
മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ മാരത്തൺ പ്രയോജനപ്പെടുത്താൻ കോർപ്പറേഷൻ. ലഹരിവിരുദ്ധസന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മാരത്തൺ സ്കൂൾതലത്തിലും നടത്തും. ഹെൽത്തിസിറ്റിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക്കുന്നതിന്റെ ഭാഗമായാണിത്. കൗൺസിൽ ചർച്ചചെയ്ത് നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.