കൊച്ചി: വല്ലാർപാടത്തമ്മയുടെ അഞ്ഞൂറാമത് തിരുനാൾ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തി.
ദിവ്യബലിക്ക് മുന്നോടിയായി ചേന്ദമംഗലം കുടുംബാംഗങ്ങൾക്കും പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർക്കും സ്വീകരണം നല്കി. പള്ളിവീട്ടിൽ കുടുംബാംഗങ്ങൾ പരമ്പരാഗതമായി ചെയ്തുപോരുന്ന മോരുവിതരണത്തിന്റെ ആശീർവാദകർമ്മവും അദ്ദേഹം നിർവഹിച്ചു. ദിവ്യബലിക്ക് മുന്നോടിയായി പാലിയത്ത് വേണുഗോപാലനച്ചൻ, പാലിയത്ത് കൃഷ്ണചന്ദ്രൻ എന്നിവർ ചേർന്ന് അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്നു. വിവിധ ഭാഷകളിൽ ദിവ്യബലികളും നടന്നു.
1524ൽ പോർച്ചുഗീസ് മിഷനറിമാരാൽ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള പഴയപള്ളിയിൽ കന്യകാമാതാവിന്റെ തിരുച്ചിത്രം സ്ഥാപിച്ചതിന്റെ മഹാജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ മൂന്നുവർഷമായി നടത്തുകയാണ്. 29 മുതൽ ഒക്ടോബർ ഒന്നുവരെ മൂന്നുനാൾ നീണ്ടുനില്ക്കുന്ന മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം ആഘോഷിക്കും.