
കൊച്ചി: ഓസ്ട്രേലിയൻ തിങ്ക്-ടാങ്ക് ലോവി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യ പവർ ഇൻഡക്സിൽ ജപ്പാനെ മറികടന്ന് ഇന്ത്യ. സാമ്പത്തിക രംഗത്ത് കോവിഡിന് ശേഷമുള്ള തിരിച്ചുവരവ് കണക്കാക്കിയാണ് റാങ്കിംഗ്. വാർഷിക സൂചികയിൽ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. ജപ്പാൻ നാലാം സ്ഥാനത്തായി.
ഏഷ്യാ- പസഫിക് മേഖലയിലെ 27 രാജ്യങ്ങളാണ് പവർ ഇൻഡക്സിൽ ഉൾപ്പെട്ടിട്ടുള്ളത്. ഓസ്ട്രേലിയയും റഷ്യയുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യക്ക് ഇക്കുറി 2.8 പോയിന്റ് വർദ്ധനയുണ്ട്. ഒന്നാം സഥാനത്തുള്ള അമേരിക്കയ്ക്ക് 1 പോയിന്റ് വർദ്ധനയാണുള്ളത്.
സാമ്പത്തിക വളർച്ച, ഭാവി വികസനശേഷി, നയതതന്ത്ര സ്വാധീനം എന്നീ ഘടകങ്ങളാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന് ലോവി ഇൻസ്റ്റിട്ട്യൂട്ട് വിലയിരുത്തി. ജനസംഖ്യയുടെ ശക്തിയും ആഭ്യന്തര ഉത്പാദനത്തിലെ കരുത്തും രാജ്യത്തിന് സഹായകരമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ആഗോളതലത്തിലുണ്ടാക്കിയ സ്വീകാര്യതയും ചേരിചേരാ നിലപാടും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി. എങ്കിലും വിഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന ശേഷി വാഗ്ദാനം ചെയ്ത നിലയിലേക്ക് എത്തിയിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.
2018ലാണ് ലോവി ഇൻസ്റ്റിട്ട്യൂട്ട്, ഏഷ്യ പവർ ഇൻഡക്സ് സർവേയ്ക്ക് തുടക്കമിട്ടത്. 2023ൽ അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും പിന്നാലെ നാലാംസ്ഥാനത്തായിരുന്നു ഇന്ത്യ.
ഏഷ്യാ പവർ ഇൻഡക്സ്-2024
(രാജ്യങ്ങളുടെ സ്കോർ)
1. അമേരിക്ക(81.7)
2. ചൈന(72.7)
3. ഇന്ത്യ(39.1)
4. ജപ്പാൻ(38.9)
5. ഓസ്ട്രേലിയ(31.9)
6. റഷ്യ(31.1)