 
കെ.കെ.രത്‌നൻ
വൈപ്പിൻ: ചെറായി , മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെതിരെ പള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ നടത്തിവന്നിരുന്ന സമരം കൊച്ചി നഗരത്തിലേയ്ക്ക് വ്യാപിപ്പിക്കും. നാളെ ഹൈക്കോടതി പരിസരത്തുള്ള വഞ്ചി സ്‌ക്വയറിൽ പ്രതിഷേധ കൂട്ടായ്മ നടത്താനാണ് സമരസമിതി തീരുമാനം.
ചെറായി,പള്ളിപ്പുറം, മുനമ്പം ബീച്ചുകൾ കേന്ദ്രീകരിച്ച് വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, പള്ളി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന 114 ഏക്കർ ഭൂമി 610 ഉടമകളുടെ കൈവശമാണ്. കേസിൽ ഉൾപ്പെടുന്ന വസ്തുവകകൾ വാങ്ങിയതാകട്ടെ അന്നത്തെ നിരക്കിലുള്ള വില നല്കി ആധാരം തീറെഴുതിയാണ്. ഈ വസ്തു വകകളിലാണ് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. 74 വർഷം മുൻപ് സിദ്ദിഖ് സേഠ് എന്നയാൾ കോഴിക്കോട് ഫറൂഖ് കോളേജിന് ദാനമായി നല്കിയതാണ് ഭൂമി. എന്നാൽ കോളേജ് അധികൃതർ ഈ ഭൂമി ഒന്നിനുവേണ്ടിയും ഉപയോഗിച്ചില്ല. തുടർന്ന് 1989 മുതൽ പല അവസരങ്ങളിലായി ഭൂമി പലർക്കായി കോളേജ് അധികൃതർ വില്പന നടത്തുകയായിരുന്നു. ഭൂമി വാങ്ങിയവരിൽ കുടികിടപ്പുകാരുമുണ്ട്.
വസ്തുവകകൾ കേസിൽപ്പെട്ടതിനെ തുടർന്ന് ഉടമകൾക്ക് ഇവ ഈടുവച്ച് വായ്പ എടുക്കാനോ വില്ക്കാനോ കഴിയാത്ത അവസ്ഥയിലായി.
വഖഫ് ബോർഡിന്റെ അവകാശവാദം
സിദ്ദിഖ്‌സേഠ് ഭൂമി കോളേജിന് വസ്തു സൗജന്യമായി നല്കിയപ്പോൾ ആധാരത്തിൽ വഖാഫായി നല്കുന്നു എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഈ വസ്തുവകകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് വഖഫ് ബോർഡിന്റെ നിലപാട്.
ഇനിയെന്ത്?
സ്ഥലമുടകളുടെ മുന്നിലുള്ളത് രണ്ട് മാർഗങ്ങൾഒന്ന് നിയമപരമായി മുന്നോട്ട് പോകാം എന്നുള്ളത് പക്ഷെ നിയമനടപടികൾക്ക് കാലതാമസമുണ്ടാക്കും എതിർവശത്ത് വഖഫ് ബോർഡ് ആയതിനാൽ സുപ്രീം കോടതി വരെ കേസ് നീളും രണ്ടാം മാർഗം പ്രശ്‌നം പൊതുജനങ്ങളുടേയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വരിക എന്നത് കടപ്പുറം വേളാങ്കണ്ണിപള്ളി, വൈദിക മന്ദിരം, സെമിത്തേരി, കോൺവെന്റ് എന്നിവ ഈ വസ്തുക്കളിൽ ഉൾപ്പെടുന്നതിനാൽ പള്ളി വികാരിയും സമരത്തിന്റെ മുന്നിൽ മറ്റ് സമുദായക്കാരുടെ വീടുകളും വ്യാപാര കേന്ദ്രങ്ങളുമുള്ളതിനാൽ എസ്.എൻ.ഡി.പി യോഗം ശാഖയും ധീവരസഭയും സമരത്തിൽ സജീവം
വിഷയം കോടതിയിൽ എത്തിയതോടെ 2022 വരെ കരമടച്ചിരുന്ന ഉടമകൾക്ക് പിന്നീട് കരമടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു
114 ഏക്കർ ഭൂമിയിൽ 610 ഉടമകൾ