cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) ഇന്ന് രണ്ട് വികസന പദ്ധതികൾക്ക് കൂടി തുടക്കമാകും. സിയാൽ ചുറ്റുമതിൽ സുരക്ഷാ കവചവും പുതിയ ടി 3 ലോഞ്ചും ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
സെപ്തംബർ ഒന്നിന് 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തതിന് പുറമെയാണ് ഈ മാസം തന്നെ സിയാലിൽ രണ്ട് വലിയ പദ്ധതികൾ കൂടി കമ്മിഷൻ ചെയ്യുന്നത്. വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇലക്ട്രോണിക് കവചമാണ് ഒന്ന്. ഇന്റർനാഷണൽ ടെർമിനലിൽ വിസ്തൃതിയും സുഖസൗകര്യങ്ങളും വർദ്ധിപ്പിച്ച് പുതുക്കിയ ലോഞ്ച് ആണ് രണ്ടാമത്തേത്.

ഇലക്ട്രോണിക് സുരക്ഷാ വലയം

വിമാനത്താവള ഓപ്പറേഷണൽ മേഖലയ്ക്ക് 'പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (പിഡ്‌സ്)' സുരക്ഷ. 12 കി.മി ചുറ്റുമതിലിൽ (മാരകമാവാത്ത വിധം) വൈദ്യുതി വേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ ഘടിപ്പിച്ചു. ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപ വ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേയ്ക്ക് അയക്കും. ഇത്രയും സമഗ്രമായ സുരക്ഷാ കവചം ഇന്ത്യയിലാദ്യം. 30 കോടി രൂപയാണ് ചെലവ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണ് പിഡ്‌സിനുവേണ്ട സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്.

പുത്തൻ ലോഞ്ച്

ടെർമിനൽ 3 ന്റെ ഡിപ്പാർച്ചറിൽ അധിക ലോഞ്ച് നിർമിച്ചു. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്രയടിയിൽ നിന്ന് 21,000 ചതുരശ്രയടിയായി. തിരക്കേറിയ സമയത്തും സൗകര്യപ്രദമായി ലോഞ്ച് അനുഭവം ലഭ്യമാകും. അർഹതയുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഹോൾഡർമാരുടെ ദീർഘകാല ആവശ്യമായിരുന്നു ലോഞ്ച്. കഴിഞ്ഞ ഒന്നിന് കമ്മിഷൻ ചെയ്ത 0484 എയ്‌റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാം വാരത്തോടെ ബുക്കിംഗ് തുടങ്ങും.