കൊച്ചി: എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ ഹർജികളിൽ സിംഗിൾ ബെഞ്ചിന്റെ ആഗസ്റ്റ് 30ലെ ഉത്തരവിനെതിരെ ഫാ.കെ.കെ. മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീൽ നിലനിൽക്കുമോയെന്ന വിഷയത്തിൽ ഇരുകക്ഷികളുടെയും പ്രാഥമിക വാദം കേട്ട ഡിവിഷൻ ബെഞ്ച് കേസ് ഒക്ടോബർ ഒന്നിനു പരിഗണിക്കാൻ മാറ്റി.

എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് , ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ എരിക്കിൻച്ചിറ സെന്റ് മേരീസ് , മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് കളക്ടർമാർക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. 30 നു മുൻപ് ഇതു സംബന്ധിച്ച റിപ്പോർട്ട് കളക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു.