rajagiri

ആലുവ: തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന എൻ.എം.ഡി.എ എൻസെഫലൈറ്റിസ് എന്ന അപൂർവ രോഗത്തിന്റെ പിടിയിൽ നിന്ന് മോചിതയായതിന്റെ സന്തോഷത്തിലാണ് തൊടുപുഴ സ്വദേശി അനൂഷ. ആറ് മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം അനൂഷ ഇന്നലെ തുടർ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിയത് അതീവ സന്തോഷത്തിലായിരുന്നു.

അനൂഷയ്ക്ക് ഇപ്പോൾ ഒരു ആഗ്രഹം മാത്രം! 'തിരികെ സ്‌കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം....'

പന്ത്രണ്ടാം ക്ലാസിലെ പഠനത്തിന് ഇടയിലാണ് അപസ്മാരത്തെ തുടർന്ന് അനൂഷയെ രാജഗിരിയിലെത്തിയത്. തലവേദന, ഓർമ്മക്കുറവ്, സംസാര രീതിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ അനൂഷ കാണിച്ചിരുന്നെങ്കിലും വീട്ടുകാർ അത് കാര്യമാക്കിയിരുന്നില്ല. തുടർച്ചയായി വന്ന അപസ്മാരത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ പിന്തുണയിലേക്ക് അനൂഷയെ മാറ്റി. ന്യൂറോളജിസ്റ്റ് ഡോ. നിമിഷ് വിജയകുമാർ ചികിത്സയാരംഭിച്ചു.

തുടർന്ന് നടത്തിയ നട്ടെല്ല് തുളച്ചുള്ള പരിശോധനയിലാണ് എൻ.എം.ഡി.എ എൻസെഫലൈറ്റിസ് എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്. പതിനഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന ഒരു അപൂർവ ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയാണിത്.

അപസ്മാരം, രക്ത സമ്മർദം, ഉയർന്ന ഹൃദയമിടിപ്പ്, അണുബാധ എന്നിവ നിയന്ത്രിക്കാൻ മൂന്ന് മാസത്തോളം വെന്റിലേറ്റർ പിന്തുണ തുടർന്നു. ഡോക്ടർമാരുടെ പ്രയത്‌നത്തിനൊടുവിൽ വെന്റിലേറ്റർ പിന്തുണ സാവധാനം നിയന്ത്രിച്ച്, മരുന്നുകളുടെ അളവ് കുറച്ചു. പിന്നാലെ അനൂഷ ബോധം വീണ്ടെടുത്തു. സാധാരണ പോലെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങി.

135 ദിവസം നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗത്തെ അതിജീവിച്ചാണ് അനൂഷ വീട്ടിലേക്കു മടങ്ങിയത്.