cong

കോലഞ്ചേരി: കടയിരുപ്പ് ജംഗ്ഷനിലെ അപകടക്കെണി ഇല്ലാതാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേയ്ക്ക്. ഇനിയുമൊരു അപകടത്തിന് കാത്തു നില്ക്കാതെ അടിയന്തര സുരക്ഷാ മുൻകരുതൽ വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അറിയിച്ചു. നടപടിയെടുക്കാൻ വൈകിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. ഓരോ മാസവും ഇവിടെ നടക്കുന്ന അപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ ഇതൊഴിവാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

അപകടത്തിന് കാരണങ്ങൾ

വളയൻചിറങ്ങര പീച്ചിങ്ങച്ചിറ റോഡ് ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമിച്ച ശേഷമാണ് കടയിരുപ്പ് ജംഗ്ഷൻ അപകട മേഖലയായത്. ഒടുവിൽ റീ ടാറിംഗ് നടത്തിയപ്പോൾ റോഡിൽ പിടിപ്പിച്ച വാണിംഗ് സിഗ്‌നലുകൾക്ക് മുകളിൽ ടാർ വന്ന് മൂടിയത് അപകടങ്ങളുടെ തോത് കൂട്ടി

കല്ലിടാംകുഴി മുതൽ തട്ടാംമുഗൾ, മഴുവന്നൂർ, കാണിനാട് പീച്ചിങ്ങച്ചിറ വഴി കരിമുഗൾവഴി എറണാകുളത്തേയ്ക്കുള്ള എളുപ്പ വഴിയാണിത്. പെരുമ്പാവൂർ കോലഞ്ചേരിയിലേക്കുള്ള റോഡ് ഈ പാത മുറിച്ചുകടന്നാണ് പോകുന്നത്. തിരക്കേറിയ ഈ ഭാഗത്ത് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്.

നേരത്തെ ഇവിടെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ വേഗത നിയന്ത്റണ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന അനധികൃത മണൽകടത്തുകാർ ഈ സംവിധാനം തകർത്തു.

എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ കാണാൻ വലിയ കണ്ണാടി സ്ഥാപിച്ചിരുന്നെങ്കിലും അതും വാഹനമിടിച്ചു തകർന്നു. പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല.