പെരുമ്പാവൂർ: എറണാകുളം കളക്ടറേറ്റിൽ പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ. കേളു വിളിച്ചുചേർത്ത യോഗത്തിൽ പോങ്ങൻചുവട് ആദിവാസി കേന്ദ്രത്തിലേക്കും താളുകണ്ടം ആദിവാസി കേന്ദ്രത്തിലേക്കും വഴിക്ക് സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് മലയാറ്റൂർ ഡി.എഫ്. ഖുറ ശ്രീനിവാസ് അറിയിച്ചതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. വഴി ലഭ്യമായാൽ ടാർ ചെയ്യാൻ ആവശ്യമായ തുക എം.പിയുടേയും എം.എൽ.എയുടേയും ഫണ്ടുകളിൽ നിന്ന് ചെലവഴിക്കാമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. 1980ന് മുമ്പുള്ള വഴി എന്നുള്ള രീതിയിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് എം.എൽ.എ ഉയർത്തിയതെങ്കിലും 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് വിട്ടു നൽകാമെന്നാണ് യോഗത്തിൽ സംബന്ധിച്ച മലയാറ്റൂർ ഡി എഫ് ഒ കളക്ടർ മുഖാന്തരം ഉറപ്പുനൽകിയത്. യോഗം കഴിഞ്ഞ ഉടനെ തന്നെ പ്രഖ്യാപനവേളയിലും റോഡ് സൗകര്യമില്ലാത്ത മുഴുവൻ ആദിവാസി കുടികളിലേക്കും റോഡ് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ എസ് റ്റി വിഭാഗത്തിലെ ആളുകൾക്കും ഭവനം ലഭ്യമാക്കുമെന്നും എംഎൽഎയുടെ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു .പൊങ്ങൻ ചോട് ആദിവാസി കുടിയിലെ ' മൂപ്പൻ ശേഖരനും തങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് അവതരിപ്പിക്കാനായി എത്തിയിട്ടുണ്ടായിരുന്നു .
മന്ത്രിയുടെ ഉറപ്പുകൾ
1. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയാണെങ്കിൽ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും
2.ബി.എസ്.എൻ.എൽ ടവറിലൂടെ എത്രയും വേഗം കണക്ഷൻ ലഭ്യമാക്കണമെന്ന എം.എൽ.എയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ജില്ലാ കളക്ടർ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു 3.നബാർഡിന്റെ ഹാങ്ങിംഗ് ഫെൻസിംഗ് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും
1971ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ കാച്ച്മെന്റ് ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻചുവട്, താളുകണ്ടം എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിപ്പർപ്പിച്ചത്. 12 കിലോമീറ്റർ ദുർഘടമായ കാട്ടുവഴികളിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്