
കിഴക്കമ്പലം: ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് 11,45000 രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കർണാടക ഗുൽബർഗ എൻ.ജി.ഒ കോളനിയിൽ പ്രകാശ് ഈരപ്പയെയാണ് (49) തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. കിഴക്കമ്പലം മലയിടം തിരുത്ത് സ്വദേശിക്കാണ് പണം നഷ്ടമായത്. സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിംഗ് ചീഫാണെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശിയെ പരിചയപ്പെടുന്നത്. ചാറ്റിംഗിലൂടെ വിശ്വാസത ആർജ്ജിച്ചു. തുടർന്ന് ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പല ഘട്ടങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചത്.
നിക്ഷേപിച്ച തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പു സംഘം പണം നിക്ഷേപച്ചയാളെ ബ്ലോക്ക് ചെയ്തു. വാട്സ് അപ്പ് കോൾ വഴിയാണ് ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.
തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒമാരായ അരുൺ കെ. കരുൺ, മിഥുൻ മോഹൻ, വർഗീസ് ടി. വേണാട്ട്, കെ.ബി. മാഹിൻ ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിലയ്ക്കു വാങ്ങിയ അക്കൗണ്ടുകൾ
വിലയ്ക്കു വാങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്. ഒരു പാട് അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നിട്ടുണ്ട്. തട്ടിപ്പിലുടെ ലഭിക്കുന്ന തുക സംഘം ബിറ്റ്കോയിനാക്കി മാറ്റും. ഇയാളുടെ ബാങ്ക് അഡ്രസും വ്യാജമായിരുന്നു. പ്രതിയുടെ അക്കൗണ്ട് വഴിയും ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. വേഷം മാറി ദിവസങ്ങളോളം കർണ്ണാടക യിൽ താമസിച്ചാണ് പോലീസ് ഇയാളുടെ വിവരം ശേഖരിച്ചത്. ഒരു പാട് ആളുകൾ ഇവരുടെ തട്ടിപ്പിന്നിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.