തൊടുപുഴ: സപ്ലൈക്കോ, കൺസ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകൾ വിലക്കുറവിന്റെ ഓണമൊരുക്കാൻ റെഡി. സപ്ലൈക്കോ ജില്ലാ ഫെയർ തൊടുപുഴ ഗാന്ധി സ്ക്വയറിൽ ആരംഭിച്ചു. ഇതിനുപുറമേ നിയോജക മണ്ഡല അടിസ്ഥാനത്തിലും ഓണച്ചന്തകളുണ്ട്. 14 വരെയാണ് പ്രവർത്തിക്കുക. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മല്ലി, മുളക് (500 ഗ്രാം വീതം), പഞ്ചസാര, വെളിച്ചെണ്ണ (ഒരു ലിറ്റർ), ജയ അരി, മട്ട അരി, പച്ചരി, കുറുവ എന്നീ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. 1203 രൂപയുടെ സാധനങ്ങളാണ് 775 രൂപയ്ക്ക് ലഭിക്കുക. സബ്സിഡിയിതര സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. പകൽ രണ്ടു മുതൽ നാലുവരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനം വരെ അധിക ഡിസ്കൗണ്ടും ലഭിക്കും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി അദ്ധ്യക്ഷയായി. കൗൺസിലർ മുഹമ്മദ് അഫ്സൽ ആദ്യവിൽപന നടത്തി. കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഞായറാഴ്ച തുടങ്ങും. 14 വരെയാണ് പ്രവർത്തനം. നെടുങ്കണ്ടം സഹകരണ ബാങ്കിലാണ് ജില്ലാമേള. ഞായർ വൈകിട്ട് അഞ്ചിന് എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.