ഇടുക്കി: രോഗിയും 18 കാരനുമായ വിദ്യാർത്ഥിയോട് കട്ടപ്പന എസ്.ഐയും പൊലീസുകാരും കാണിച്ച ക്രൂരതയുടെ യഥാർത്ഥ വസ്തുതകൾ കമ്മിഷനിൽ നിന്ന് മറച്ചുവയ്ക്കാൻ ജില്ലാ പൊലീസ്‌മേധാവിയും കട്ടപ്പന ഡിവൈ.എസ്.പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ ഇടുക്കി ജില്ലാ പൊലീസ്‌ മേധാവിയും കട്ടപ്പന ഡിവൈ.എസ്.പിയും നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 25ന് കൂട്ടാർ സ്വദേശി ആസിഫ് എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച കട്ടപ്പന എസ്.ഐയെയും സി.പി. ഒയെയും സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ്‌ മേധാവി (ഡി.പി.സി) മേയ് മൂന്നിന് എറണാകുളം ഡി.ഐ.ജിയ്ക്ക് നൽകിയ റിപ്പോർട്ടിൽ എസ്.ഐയ്ക്കും സി.പി.ഒയ്ക്കുമെതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജകേസുണ്ടാക്കിയെന്നും വിദ്യാർത്ഥിയെ മർദ്ദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ ഉദ്യോഗസ്ഥൻ ജൂലായ് രണ്ടിന് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ കമ്മിഷനിൽ നിന്ന് മറച്ചുവച്ചതിന്റെ കാരണം ഡി.പി.സിയും ഡിവൈ.എസ്.പിയും വിശദീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കട്ടപ്പന ഡിവൈ.എസ്.പി ജൂൺ 18ന് ഡി.പി.സി.ക്ക് നൽകിയ റിപ്പോർട്ടിൽ ഇരയായ ആസിഫിന്റെ മൊഴി എടുക്കാത്ത സാഹചര്യത്തിൽ ഇരയുടെ മൊഴി അഭിഭാഷന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. അഭിഭാഷകനെ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി നിർദ്ദേശിക്കണം. ഇടുക്കി ഡി.പി.സിയുടെ ഓഫീസിൽ ആസിഫിന്റെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈ.എസ്.പി രേഖപ്പെടുത്തണം. മൊഴിയുടെ എല്ലാ പേജിലും ഇരയും അഭിഭാഷകനും ഒപ്പിടണം. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം ഡിവൈ.എസ്.പി കമ്മിഷനിൽ ഹാജരാക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനുള്ള കാരണവും ഡി.പി.സി കമ്മിഷനെ അറിയിക്കണം. ആസിഫിന്റെ ബൈക്ക് കൂട്ടുകാരൻ ഓടിക്കവേ കട്ടപ്പന എസ്.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാൻ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു. ഇതാണ് എസ്.ഐയ്ക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് ആസിഫ് കമ്മിഷനെ അറിയിച്ചു. ഏപ്രിൽ 25ന് വാഹന പരിശോധനയ്ക്കിടയിൽ എസ്.ഐ ആസിഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മർദ്ദിച്ചതായി ആസിഫിന്റെ ബന്ധു കൂട്ടാർ സ്വദേശി സക്കീർ ഹുസൈൻ കമ്മിഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മിഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എസ്.ഐ എൻ. ജെ. സുനേഖ്, എ.ആർ. സി.പി.ഒ, മനു പി. ജോസ് എന്നിവർക്കെതിരെയാണ്‌ കേസ്.