
കട്ടപ്പന: ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്ന് കട്ടപ്പനയിലെത്തി ഹൈറേഞ്ചിന്റെ കാവ്യലോകത്ത് അഞ്ച് പതിറ്റാണ്ട് കൊണ്ട് വസന്തം വിരിയിച്ച കവി സുഗതൻ കരുവാറ്റ സപ്തതി നിറവിൽ. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ സുഗതൻ കവിതാരചനയിൽ കഴിവ് തെളിയിച്ചിരുന്നു. അമ്പലപ്പുഴ വായനശാലയുടെ മാസികയായ യമുനയിലാണ് 1971ൽ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. പിന്നീട് കൗമുദി ആഴ്ച്ചപ്പതിപ്പ് മനോരമ ,മംഗളം, സഖി, മാതൃഭൂമി, ദേശാഭിമാനി, പ്രസിദ്ധീകരണങ്ങളിലെല്ലാം സുഗതൻ കരുവാറ്റയുടെ കവിതകൾ അച്ചടിച്ചു വന്നു. 1980ൽ കട്ടപ്പനയിൽ സ്ഥിര താമസമാക്കി.കുട്ടനാടൻ ഗ്രാമസൗന്ദര്യത്തിന്റെ ഉപാസകനാണ് കവി. അവിടുത്തെ സമര പോരാട്ടങ്ങളിൽ നിന്ന് സ്വീകരിച്ച ഊർജമാണ് അദ്ദേഹത്തിന്റെ കവിതകളുടെ കരുത്ത്. പ്രൊഫഷണൽ, അമച്വർ നാടക സമിതികൾക്കായി ഗാനരചന നടത്തിക്കൊണ്ടായിരുന്നു സുഗതൻ സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. മ്യൂസിക്കൽ ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി ഗാനരചന നിർവഹിക്കുന്നു. രാഗസന്ധ്യ, കായൽ,
നയമ്പ് എന്നീ മൂന്ന് കവിതാ സമാഹാരങ്ങൾ സുഗതൻ കരുവാറ്റയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ജില്ലയിലെ സാംസ്‌കാരിക രംഗത്തും സജീവസാന്നിധ്യമായ സുഗതൻ കരുവാറ്റ ഒ.എൻ.വി കുറുപ്പ്, കടമിനിട്ട രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ, ഡി.വിനയചന്ദ്രൻ, മധുസൂദനൻ നായർ തുടങ്ങിയ പ്രമുഖ കവികളോടൊപ്പം കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കലാകാര സഹകരണസംഘം എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പൊതു പ്രവർത്തകയായ പൊന്നമ്മയാണ് ഭാര്യ. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജീവനക്കാരനായ സൂര്യജിത്ത്, അഭിനേതാവും മാദ്ധ്യമ പ്രവർത്തകനുമായ സൂര്യലാൽ എന്നിവരാണ് മക്കൾ. മാദ്ധ്യമ പ്രവർത്തകയായ ജിഷ സൂര്യ, അദ്ധ്യാപികയായ ശ്യാമ സൂര്യലാൽ എന്നിവർ മരുമക്കളാണ്.