ഇടുക്കി: ജില്ലയിലെ കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ രൂപീകരിച്ചതായി ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വാത്തിക്കുടി ബ്ലോക്കിലെ പടമുഖം ക്ഷീരസഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് പുതിയ പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പകൾ വകുപ്പ് നൽകും. അതിദരിദ്രർക്ക് പശുക്കളെ വാങ്ങാൻ 95 ശതമാനം സബ്സിഡിയോടെയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പശുക്കളെ കേരളത്തിൽ നിന്ന് തന്നെ വാങ്ങുന്നത്തിനായി കിടാരി പാർക്ക് പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു.
സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത് വഴി ക്ഷീരസംഘങ്ങളിലെ വൈദ്യുതി ചിലവ് കുറയ്ക്കുക , സംഘത്തിന്റെ സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുക എന്നിവയിലൂടെ കർഷകർക്ക് കൂടുതൽ പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയിട്ടുളളത്. സഹകരണ സംഘം 1066010 രൂപ സംഘം ചിലവഴിച്ച പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് 8 ലക്ഷം രൂപ ധനസഹായം നൽകി.
പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പടമുഖം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ജോബി വയലിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് മറ്റ് ജനപ്രതിനിധികൾ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.