കട്ടപ്പന: കേന്ദ്ര സർക്കാർ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിഞ്ജാപനം ചെയ്തതിൽ കട്ടപ്പന വില്ലേജും ഉൾപ്പെട്ടത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. നഗരസഭ പരിശോധനാ സമിതി സമർപ്പിച്ച വിശദമായ ആധികാരിക റിപ്പോർട്ടും സ്ഥിതിവിവര കണക്കുകളും പരിശോധിച്ച് കട്ടപ്പന വില്ലേജിനെ പൂർണമായും ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. സെപ്തംബർ ഒമ്പതിന് ചേർന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. കട്ടപ്പന പഞ്ചായത്തായിരുന്ന സമയത്ത് രൂപീകരിച്ച പഞ്ചായത്ത് തല പരിശോധന സമിതി അദ്ധ്യക്ഷൻ, കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, അയ്യപ്പൻകോവിൽ, കട്ടപ്പന കൃഷി ഓഫീസർ എന്നീ അംഗങ്ങൾ പ്രസ്തുത സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. തുടർന്ന് കട്ടപ്പന വില്ലേജിനെ പൂർണമായും ഇ.എസ്എ പരിധിയിൽ നിന്ന് ഒഴിവാക്കി. ശേഷം പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തി. ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിൽ കട്ടപ്പന വില്ലേജിനെ ഒഴിവാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത കരടിൽ ഇടുക്കി താലൂക്കിൽ ഇ.എസ്.എയിൽ ഉൾപ്പെട്ട ഒമ്പത് വില്ലേജിൽ കട്ടപ്പനയും ഉൾപ്പെട്ടിട്ടുണ്ട്.