കൈയേറ്റത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ഒത്താശയെന്ന് വി.ഡി. സതീശൻ
രാജകുമാരി: ചൊക്രമുടിയിലെ കൈയേറ്റ ഭൂമി സന്ദർശിച്ച ശേഷം സി.പി.ഐ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.സർക്കാർ ഭൂമി കൈയേറ്റമാണ് ചൊക്രമുടിയിൽ നടന്നിരിക്കുന്നതെന്ന് സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാറ പുറംപോക്കെന്ന് സർക്കാർ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കൈയേറാൻ സർക്കാർ തന്നെ കൂട്ടു നിന്നിരിക്കുകയാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെയാണ് ഈ കൈയേറ്റം. ഡേറ്റ് ഇല്ലാതെ റവന്യൂ മന്ത്രിക്ക് ലഭിച്ച കത്താണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന് ഐ.ജിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് 354 ഹെക്ടർ സ്ഥലം ക്രമപ്പെടുത്തിയെടുത്തത്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിക്കുകയും നീർച്ചാലുകൾ തടസപ്പെടുത്തുകയും ചെയ്തു. ഒരിക്കലും തൊടാൻ പാടില്ലാത്ത സ്വാഭാവികമായ പ്രദേശമാണ് സർക്കാരിന്റെ അനുമതിയോടും ഉന്നത നേതാക്കളുടെ ഒത്താശയോടെയും കൈയേറിയത്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഐ.ജി റിപ്പോർട്ട് നൽകിയിട്ടും സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ കൗൺസിൽ അംഗം തന്നെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും ഒരു അനക്കവുമില്ല. ഇക്കാര്യത്തിൽ റവന്യൂ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഭൂമി കൈയേറ്റത്തിൽ സി.പി.ഐയും സി.പി.എമ്മും തമ്മിൽ മത്സരിക്കുകയാണ്. ചൊക്രമുടിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റമരം, ഉപ്പള, പച്ചപ്പുൽ തുടങ്ങിയ പ്രദേശങ്ങൾ സി.പി.എം മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം മണിയുടെ സഹേദരനും ഭാര്യാ സഹോദരനും കൈയേറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, ബിജോ മാണി, ഇ.എം. ആഗസ്തി, എം.എൻ. ഗോപി, ഇബ്രാഹിംകുട്ടി കല്ലാർ, എ.പി. ഉസ്മാൻ, പി.വി. സ്‌കറിയ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
=വരയാടുകൾ പോലുള്ള സംരക്ഷിത മൃഗങ്ങൾ എത്തുന്നതും നിലക്കുറിഞ്ഞി പോലുള്ള സംരക്ഷിത ചെടികൾ വളരുന്നതും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ റെഡ് സോണിൽ ഉൾപ്പെട്ടതുമായ സ്ഥലമാണ് കൈയേറിയത്.
'ജില്ലയിലെ ഭൂമി പ്രശ്നങ്ങളുടെ മറവിൽ ഒരു മാഫിയാ സംഘം ഭൂമി കൈയേറുകയാണ്. കൈയേറ്റം നടന്നിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുമെത്തി അത് പുറത്തു കൊണ്ടുവരും. കൈയേറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സർക്കാർ ഭൂമി കണ്ടുകെട്ടിക്കും. സാധാരണക്കാരായ കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും.
പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ