1
കൊവ്വൽ ബീച്ചിൽ ബഹുജന സമ്പർക്ക യോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊവ്വൽ ബീച്ച് (കാസർകോട്): വർഷങ്ങളായി തുടർന്നു വരുന്ന കടലേറ്റ കെടുതിയിൽ പൊറുതിമുട്ടി കഴിയുന്ന കാപ്പിൽ, കൊപ്പൽ, കൊവ്വൽ, ജന്മ കടപ്പുറത്തെ ജനങ്ങൾ തോരത്ത മഴയെ അവഗണിച്ച് കൊവ്വൽ ബീച്ചിൽ ഞായറാഴ്ച വൈകുന്നേരം ഒത്തുകൂടി. ഈ ദുരിതത്തിന് ശാശ്വത പരിഹാരം തേടി സ്ഥലം എം.പി.യെയും എം.എൽ.എയും ഒരേ വേദിയിൽ എത്തിക്കാനായിരുന്നു തീരദേശ സംരക്ഷണ സമിതി ജനസമ്പർക്ക യോഗം സംഘടിപ്പിച്ചത്.

ബന്ധുവിന്റെ മരണത്തെ തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് എത്താനായില്ല. മഴമൂലം അരമണികൂർ വൈകിയാണെങ്കിലും വൻ പുരുഷാരത്തെ സാക്ഷിയാക്കി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. കൊവ്വൽ കടപ്പുറത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഈ തീരദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഈ ഭീഷണിയുടെ നിജസ്ഥിതി നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം തീരദേശ വാസികൾക്ക് ഉറപ്പ് നൽകി. ഏറെ ചെലവേറിയ ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതവും ലഭ്യമാക്കാൻ നടപടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സംരക്ഷണ സമിതി ചെയർമാൻ അശോകൻ സിലോൺ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീധരൻ കാവുങ്കാൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ലക്ഷ്മി, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പുഷ്പ ശ്രീധരൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജലീൽ കാപ്പിൽ, ചന്ദ്രൻ നാലാംവാതുക്കൽ, ശകുന്തള ഭാസ്കരൻ, ബിന്ദു സുധൻ, കെ.വിനയകുമാർ, ഷൈനിമോൾ, സൈനബ അബൂബക്കർ, നബീസ പാക്യാര, സമിതി ട്രഷർ ബി.കെ.കുഞ്ഞികണ്ണൻ, രമേശ് കുമാർ കൊപ്പൽ, ശ്രീധരൻ വയലിൽ, കെ.ബി.എം.ഷെരീഫ് എന്നിവർ പ്രസംഗിച്ചു. അജിത് കുമാർ കെ ബേളൂർ, എ.വി.വാമനൻ, പി.കെ.അബ്ദുള്ള, ലക്ഷ്മി കൊപ്പൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സംവാദത്തിൽ ഉയർന്നുവന്ന

നിർദേശങ്ങൾ

ജിയോ ബാഗ് ഉപയോഗം ഫലപ്രദമല്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ്. നൂമ്പിൽ പുഴ മുതൽ കാപ്പിൽ ബീച്ച് വരെ രണ്ടു കിലോമീറ്ററോളം നീളത്തിൽ ടെട്രാപാഡ് കടൽ ഭിത്തി നിർമ്മിക്കണം. 85 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ചെല്ലാനം ബീച്ചിലെ അനുഭവം വെച്ചു നോക്കുമ്പോൾ ടെട്രാപ്പാഡ് ആണ് അഭികാമ്യമെന്നാണ് അഭിപ്രായം.

ഫണ്ട് ഇല്ലെങ്കിൽ ലോകബാങ്ക്, കിഫ്‌ബി സഹായങ്ങൾ തേടാം. ഇവിടം കൊണ്ട് അവസാനക്കില്ല ഈ വീര്യം തുടർന്നും ഉണ്ടാകണം. വലിയ പ്രക്ഷോഭത്തിലേക്ക് തിരിച്ചു വിടരുത്.