തളിപ്പറമ്പ്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും മക്കളെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എട്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയിൽ റിഷാൻ (24), തിരുവോത്ത് വീട്ടിൽ അങ്കിത് (27), സുബി മഹലിൽ സി.ശ്യാമിൽ (27), താഹിറാസിൽ പി.വി.മുഹമ്മദ് റമീസ് (27), പട്ടുവം ഹൈസ്കൂൾ റോഡിന് സമീപത്തെ കുതിരുമ്മൽ വീട്ടിൽ കെ.സുജിൻ (24), ചവനപ്പുഴ പുതിയകണ്ടത്തെ ഷിഫ മഹലിൽ എ.പി. മുഹമ്മദ് സിനാൻ (27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി.ഹൗസിൽ എ.പി.മുഹമ്മദ് ഷബീർ (27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീൻ (27) എന്നിവരെയാണ് പൊലീസ് പിടികൂടി വധശ്രമ കേസിൽ അറസ്റ്റുചെയ്തത്. കുറുമാത്തൂർ മുയ്യത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്.
മുയ്യം കടുങ്ങാന്റകത്ത് കെ.അബ്ദുവിന്റെ (57) വീട്ടിലെത്തിയ സംഘം മകൻ മഹ്ഷൂക്കിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിന് അബ്ദു, മറ്റൊരു മകൻ മിഥിലാജ്, മരുമകൻ കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് എസ്.ഐ ദനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. അബ്ദുവിന്റെ മക്കളോടുള്ള മുൻ വിരോധമാണ് അക്രമത്തിന് കാരണം. അബ്ദുവിന്റെ മകനായ മഹ്ഷൂക്കിനെ വീട്ടിൽ നിന്ന് പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ട് കത്തിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ള മൂന്ന് പേരേയും ആക്രമിച്ചത്. പരിക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.