കാസർകോട്: മഞ്ചേശ്വരം താലൂക്കിൽ സാധാരണക്കാരായ രോഗികൾ ഏറെ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി.പി.എസ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി വികസനത്തിനായി വർഷങ്ങൾക്കു മുമ്പ് സർക്കാർ കിഫ്ബിയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിക്കാതെ മുടങ്ങി കിടക്കുകയാണ്.
കിഡ്‌കോയെ നിർമാണ ചുമതല ഏൽപ്പിച്ചതിനെ തുടർന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റി മണ്ണ് പരിശോധന നടത്തിയതല്ലാതെ മറ്റു പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല. സ്ഥലം എം.എൽ.എയോ ആരോഗ്യ വകുപ്പ് അധികാരികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും അറിയിക്കാതെ ഒഴിഞ്ഞുമാറുകയാണ്. നാട്ടിലെ സന്നദ്ധ സംഘടന ഏറെക്കാലം നടത്തിയ നിരാഹാര സമരത്തിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഫണ്ട് ഉപയോഗപ്പെടുത്താത്തതിന് എതിരെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യങ്ങൾ ബന്ധപ്പെട്ടവർ ചെവി കൊള്ളാത്തതിനെ തുടർന്നാണ് എൻ.സി.പി.എസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. വാർത്ത സമ്മേളനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മഹമൂദ് കൈകമ്പ, ജനറൽ സെക്രട്ടറി മുഹമ്മദ് ആനബാഗിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്, സിദ്ദിഖ് കൈകമ്പ, എൻ.എം.സി ജില്ലാ പ്രസിഡന്റ് കദീജ മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു.