
കൊട്ടിയൂർ:കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായി കൊട്ടിയൂർ അമ്പായത്തോടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാത പഠനം ഇന്നലെ ആരംഭിച്ചു. ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് പഠനത്തിന് നേതൃത്വം നൽകിയത്.കോഴിക്കോട് തിക്കോടിയിലുള്ള വികെ കൺസൾട്ടൻസിയാണ് പഠനം നടത്തുന്നത്. മൂന്നുമാസമാണ് പഠനത്തിന് നിശ്ചയിച്ചിരിക്കുന്നത്.
സ്‌ഥലത്തെത്തിയ സംഘം സർവേ നടത്തിയ പ്രദേശങ്ങൾ നേരിൽ കണ്ട് പരിശോധിച്ചു. ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിച്ചു. അടുത്ത ഘട്ടത്തിൽ ഭൂമി നൽകുന്നതിലൂടെ കൈവശക്കാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തിട്ടപ്പെടുത്തും.
വി.കെ കൺസൾട്ടൻസി ചെയർമാൻ വി.കെ.ബാലൻ, റോഡ് ഫണ്ട് ബോർഡ് ഓവർസിയർ കെ.ഡിജേഷ്, ലാൻഡ് അക്വസിഷൻ റവന്യൂ ഇൻസ്പെക്ടർ എം.ജെ.ഷിജോ,എ.ആർ.അഫ്സൽ, റിട്ടയേഡ് തഹസിൽദാർ പി.രാധാകൃഷ്ണൻ, ടി.ബാബുരാജ്, റിട്ടയേഡ് സർവ്വേ ഡയറക്ടർ പി.കെ. ചന്ദ്രഭാനു എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
മാനന്തവാടി ബോയ്സ് ടൗൺ-പേരവൂർ ശിവപുരം -മട്ടന്നൂർ വിമാനത്താവള റോഡിൽ അമ്പായത്തോട് മുതൽ വിമാനത്താവളം വരെയാണ് നാലുവരിപ്പാത നിർമ്മിക്കുന്നത്.
ആദ്യം കരടു റിപ്പോർട്ട്
ഭൂമി വിട്ടുനൽകുന്ന കൈവശക്കാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചുള്ള കരട് റിപ്പോർട്ടാകും ആദ്യം തയ്യാറാക്കുന്നത്.ഇത് സമർപ്പിച്ചശേഷമായിരിക്കും അടുത്തഘട്ടം. കരട് റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പുകൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അന്തിമ അഭിപ്രായം അറിയും. അതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുന്നത്.
അമ്പായത്തോട് വിമാനത്താവളം നാലുവരിപാത
ഏറ്റെടുക്കേണ്ടത് 84.906 ഹെക്ടർ
പാതയുടെ നീളം 40 കി.മി
ഏറ്റെടുക്കേണ്ടത് ഒൻപത് വില്ലേജുകളിലെ ഭൂമി
ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ ഉൾപ്പെടുന്ന കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, തോലമ്പ്ര, ശിവപുരം, കോളാരി, പഴശ്ശി വില്ലേജുകളിലെ 84.906 ഹെക്ടർ സ്ഥലമാണ് റോഡ് നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്.