mannidinju
നെടുംപൊയിൽ -മാനന്തവാടി ചുരം പാതയിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് നിർമ്മാണം തടസപ്പെട്ടപ്പോൾ

പേരാവൂർ: ചുരം റോഡിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ പുനർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.
കനത്ത മഴയിൽ റോഡിൽ വിള്ളലുകൾ രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാണതിനാൽ
ഒരു മാസം മുൻപാണ് നെടുംപൊയിൽ -മാനന്തവടി ചുരം പാത ഗതാഗത യോഗ്യമല്ലാതായിത്തീർന്നത്. ഇതോടെ അധികൃതർ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ച് നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് മഴ ശമിച്ചതോടെ ചെറു വാഹനങ്ങൾക്ക് മാത്രം കടന്നു പോകാനായി റോഡ് തുറന്നു നൽകി. എന്നാൽ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞതോടെ ചെറു വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിലവിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊട്ടിയൂർ ബോയ്സ് ടൗൺ മാനന്തവാടി വഴിയിലൂടെയാണ് സർവീസ് നടത്തുന്നത്. നെടുംപൊയിൽ- മാനന്തവാടി ചുരം പാതയിൽ ബസുകൾക്ക് നിരോധനമുണ്ടായിരുന്നെങ്കിലും പ്രദേശവാസികൾ ചെറുവാഹനങ്ങളെ ആശ്രയിച്ചാണ് പേരാവൂരിലും നെടുംപൊയിലിലും എത്തിച്ചേർന്ന് മാനന്തവാടിയിലേക്കും തലശ്ശേരി ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.