
മലയാളത്തിൽ നിന്നുള്ള ഏക ചിത്രം
കാഞ്ഞങ്ങാട്: യുവ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടിന്റെ 'ഫൂട്‌വേർ' പൂനെ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അഭിനേതാക്കളോ സംഭാഷണമോ ഇല്ലാതെ ഒന്നര മിനിറ്റ് ദൈർഘ്യത്തിൽ തികച്ചും പരീക്ഷണ ചിത്രമായി ഒരുക്കിയിട്ടുള്ളതാണ് ഈ മൈക്രോ സിനിമ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ 25 മുതൽ 28 വരെയാണ് ഫെസ്റ്റിവൽ.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 25 മൈക്രോ സിനിമകളിൽ കേരളത്തിൽ നിന്നും ഫൈനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ചിത്രവും കൂടിയാണ് 'ഫൂട് വേർ'. അഞ്ചു ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിൽ മത്സരം നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ അവസാന ദിവസമായ 28ന് ഫലപ്രഖ്യാപനവും അവാർഡ് ദാനവും നടക്കും. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ ചലച്ചിത്ര പ്രവർത്തകർ സംബന്ധിക്കുന്ന മുംബൈ ഫിലിം ഫെസ്റ്റിവലിൽ നിന്നും മത്സരാർത്ഥികൾക്കുള്ള ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതിനാൽ മേളയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രു.
സംവിധാനത്തിന് പുറമെ സിനിമയുടെ ആശയം, എഡിറ്റിംഗ് എന്നിവയെല്ലാം ചന്ദ്രു തന്നെയാണ് നിർവഹിച്ചത്. ക്യാമറ വൈശാഖ്, പശ്ചാത്തല സംഗീതം ഡി ബ്ലാൻഡോ, ആർട്ട് കൃഷ്ണൻ കോളിച്ചാൽ, ആർട്ട് അസിസ്റ്റന്റ് പ്രദീപ് ഒടയഞ്ചാൽ, സ്റ്റിൽസ് ജിഷ്ണു ഒടയഞ്ചാൽ, അസിസ്റ്റന്റ്സ് നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ, പ്രൊഡക്ഷൻ സഹായികൾ അജിത് ഒടയഞ്ചാൽ, ശിവ ഒടയഞ്ചാൽ, ക്രിയേറ്റീവ് ഹെഡ് സി.പി ശുഭ തുടങ്ങിയവരാണ് ഫൂട്ട് വേറിന്റെ മറ്റ് അണിയറ പ്രവർത്തകർ.
നേരത്തെ ചന്ദ്രു വെള്ളരിക്കുണ്ടിന്റെ വധു വരിക്കപ്ലാവ് സിനിമ ഏറെ പ്രശംസ നേടിയിരുന്നു.