
അങ്കോള (ഉത്തര കർണ്ണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ട്രക്ക് കണ്ടെത്തി കരയിലെത്തിച്ചു. തകർന്ന ക്യാബിനുള്ളിൽ ജീർണിച്ചനിലയിൽ കുടുങ്ങിക്കിടന്ന മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് നിറുത്തിയിട്ടിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ മുന്നിലെ റോഡിൽ നിന്ന് 120 മീറ്റർ ദൂരത്തിൽ 12 മീറ്റർ താഴ്ചയിലായിരുന്നു അത്. നാവികസേനയുടെ ഡ്രോൺ പരിശോധനയിൽ മാർക്ക് ചെയ്തിരുന്ന പോയിന്റ് രണ്ടിലെ (സി.പി-2) മൺകൂനയ്ക്കടിയിൽ ഇന്നലെ രാവിലെയാണ് സ്‌കൂബ ഡൈവേഴ്സ് സംഘം ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. തലകീഴായി ചെളിക്കുണ്ടിലാണ്ട നിലയിലായിരുന്നു.
മണ്ണും കല്ലും പാറയും നിറഞ്ഞ ലോറിയുടെ ക്യാബിനിൽ പൂർണമായി ജീർണിച്ച് ശരീരഭാഗങ്ങൾ വേർപെട്ടനിലയിലായിരുന്നു മൃതദേഹം. ഷിരൂരിലെ ദേശീയപാതയ്ക്കു സമീപം നിറുത്തിയിട്ട ട്രക്കിൽ അർജുൻ ഉറങ്ങിക്കിടക്കുമ്പോഴാണ് കുന്നിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചത്.
ഇന്നലെ രാവിലെ ട്രക്കിന്റെ അണ്ടർവാട്ടർ ദൃശ്യങ്ങൾ പകർത്തിയ നാവികസേന, മേലധികാരികളെയും ജില്ല ഭരണകൂടത്തെയും അത് ബോധ്യപ്പെടുത്തി. തുടർന്ന് പുഴയിലെ വെള്ളം കുറയാൻ വേലിയിറക്കം വരെ കാത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെ ഡ്രെഡ്ജറിലെ ക്രെയിൻ ഉപയോഗിച്ച് ട്രക്കിന്റെ ക്യാബിൻ ഉയർത്തി. ക്യാബിനിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് ബോട്ടിലേക്കുമാറ്റി.
നാലരയോടെ സതീഷ് കൃഷ്ണ സായി എം.എൽ.എ ഡ്രെഡ്ജറിൽ എത്തി മൃതദേഹം കരയ്ക്കെത്തിക്കാൻ നിർദ്ദേശിച്ചു. ട്രക്ക് വടം കെട്ടി ക്രെയിൻ ഉപയോഗിച്ച് വലിച്ച് കരയ്ക്കുകയറ്റി. കാർവാർ എസ്.പി നാരായണയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രത്യേക ബോട്ടിൽ വൈകിട്ട് അഞ്ചരയോടെ മൃതദേഹം വച്ചിരുന്ന ഡിങ്കി ബോട്ടിൽ എത്തി മേൽനടപടികൾ സ്വീകരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കുള്ള സാമ്പിൾ എടുത്തശേഷം മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുകൊടുക്കും.
ഉത്തരം 72ാം ദിവസം
ദുരന്തം നടന്ന് 72ാം ദിവസമാണ് അർജുനും ട്രക്കും എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ലോറി ഉടമ മനാഫ് എന്നിവരും മറ്റു ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു. ജൂലായ് 16 നാണ് മണ്ണിടിച്ചലിൽ അർജുനെ കാണാതായത്. മൂന്നു ഘട്ടങ്ങളിലായി തിരച്ചിൽ നടന്നു. ശക്തമായ മഴയും അടിയൊഴുക്കും കാരണം പലതവണ തിരച്ചിൽ നിറുത്തിവയ്ക്കേണ്ടിവന്നു. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചു നടത്തിയ മൂന്നാംഘട്ട തിരച്ചിലാണ് ഫലപ്രാപ്തിയിലെത്തിയത്.
അർജ്ജുന്റെ മൃതദേഹം: ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം: കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട അർജ്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.