 
 പുതുതായി ലഭിച്ച 233 പരാതികളിൽ രണ്ടാഴ്ചയ്ക്കകം തീർപ്പ്
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടുദിവസത്തെ കോഴിക്കോട് ജില്ലാതല അദാലത്തിന് തുടക്കമായി. അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന നേരത്തേ ലഭിച്ച 690 പരാതികളിൽ 671 എണ്ണത്തിലും അനുകൂല തീർപ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 97.2 ശതമാനം പരാതികളിലും അനുകൂല തീർപ്പുണ്ടാക്കാനായി. 19 പരാതികൾ നിരസിച്ചു. പുതുതായി ലഭിച്ച 233 പരാതികളിൽ തുടർപരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ചില പരാതികൾ സംസ്ഥാനത്തെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി തുറന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ വലുപ്പമുള്ള മിനി എം.സി.എഫ് നിർമ്മിക്കാനുള്ള അനുമതിയാണ് ഇതിലൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന മിനി എം.സി.എഫുകളുടെ സ്‌പെസിഫിക്കേഷൻ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. തൊഴിലുറപ്പ് മിഷൻ അംഗീകരിച്ച സ്‌പെസിഫിക്കേഷനിൽ നിർമ്മിക്കുന്നവ ചെറുതാണെന്നും കൂടുതൽ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീകുമാർ നൽകിയ പരാതിയിലാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
നടൻ വിജിലേഷിന്റെ വീടിന് ഒക്യുപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിക്കും അദാലത്തിൽ പരിഹാരം കണ്ടെത്താനായി. അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജിലേഷ് പുതുതായി നിർമ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായി കെട്ടിടത്തിന് ഒന്നര മീറ്റർ അകലമില്ലെന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാൽ ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി അകലം ഒരു മീറ്ററാക്കി കുറയ്ക്കാനുള്ള തീരുമാനം ചട്ടഭേദഗതിയിലൂടെ കൈക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ പരാതി ഉന്നയിച്ച് അരമണിക്കൂറിനകം വിജിലേഷിന് അദാലത്തിൽ വച്ചു തന്നെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാനായതായും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എൽ.എസ്.ജി.ഡി അർബൻ ഡയറക്ടർ സൂരജ് ഷാജി, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കുടിവെള്ളപദ്ധതിക്ക് ചെലവായ തുക അനുവദിച്ച് മന്ത്രി
ചെക്കോട്ടിയുടെ കിടപ്പാടം പണയത്തിലാകില്ല
കോഴിക്കോട്: ചെക്കോട്ടിക്ക് ഇനി സ്വസ്ഥമായുറങ്ങാം. കിടപ്പാടം നഷ്ടമാവില്ല. മേപ്പയ്യൂർ അമ്പാട്ടുമ്മൽ ചെക്കോട്ടിക്ക് പഞ്ചായത്തിനായി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ബിൽ തുക കിട്ടാത്തതിനാൽ കിടപ്പാടം പണയത്തിലാകുമെന്ന സാഹചര്യമായിരുന്നു. കുടിവെള്ള പദ്ധതിക്കായി ചെലവായ തുക പലിശയുൾപ്പടെ നൽകണമെന്ന് മന്ത്രി എം.ബി രാജേഷ് അദാലത്തിൽ ഉത്തരവിട്ടതോടെ ചെക്കോട്ടി ഏറെ സന്തോഷത്തിലാണ്. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് പരാതിയുമായി അദാലത്തിലെത്തിയത്.
ഫൈനൽ മെഷർമെന്റ് കൃത്യമായി ചെയ്യാതെ, തുക വൈകാൻ കാരണക്കാരനായ ഉദ്യോഗസ്ഥനിൽ നിന്നും പലിശ തുക ഈടാക്കണം. മൂല്യനിർണയം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തുക നൽകണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.
2009-10 ൽ പൂർത്തിയാക്കിയ അമ്പാട്ടുമ്മൽ കോളനി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റി കൺവീനറായിരുന്നു ചെക്കോട്ടി. കുടിവെള്ള പദ്ധതി പൂർത്തീകരിച്ചതോടെ ചെലവായ തുകയുടെ കുടിശ്ശികയായ 77,869 രൂപ ചെക്കോട്ടിക്ക് ലഭിച്ചിരുന്നില്ല. വരവ് ചെലവ് ഉൾപ്പടെ കണക്കുകൾ സമർപ്പിച്ചെങ്കിലും അന്നത്തെ അസി.എക്സിക്യൂട്ടീവ് എൻജിനിയർ ചെക്ക്മെഷർ ചെയ്തില്ലെന്ന കാരണത്താൽ തുക ലഭിക്കാതെ പോവുകയായിരുന്നു. 14 വർഷമായി പഞ്ചായത്ത് ഓഫീസിൽ ചെക്കോട്ടി പരാതിയുമായി കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
പരാതി കേട്ട മന്ത്രി, അദ്ദേഹത്തിന് കിട്ടാനുള്ള തുകയും അതിന്റെ പലിശയും നൽകാൻ നിർദ്ദേശിച്ചു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ ചെക്ക് മെഷർമെന്റ് ചെയ്യാത്തതാണ് തുക അനുവദിക്കുന്നതിന് തടസമായതെന്ന് അദാലത്ത് വിലയിരുത്തി. ലഭിക്കാനുള്ള തുക ഗ്രാമപഞ്ചായത്ത് അനുവദിക്കണം.14 വർഷമായി പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയിലൂടെ 40 കുടുംബങ്ങൾക്ക് ഇപ്പോഴും കുടിവെള്ളം ലഭിക്കുന്നുണ്ട്.
ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവിലേക്ക് രണ്ടുലക്ഷം
കോഴിക്കോട്: കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസമായി തദ്ദേശ അദാലത്ത്. ദിയയ്ക്ക് ചികിത്സ ചെലവുകൾ അനുവദിക്കുന്നതിന് പുറമെ അധിക ധനസഹായമായി രണ്ടു ലക്ഷം നൽകാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.
കോഴിക്കോട് നടന്ന തദ്ദേശ അദാലത്തിൽ മന്ത്രിക്ക് മുന്നിൽ അർഹമായ ധനസഹായം നൽകണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം വരിക്കോളി മീത്തൽ ദിയ അഷ്‌റഫ്. ഇവരുടെ അപേക്ഷ പരിശോധിച്ച മന്ത്രി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നേരിട്ടും, പഞ്ചായത്ത് പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായും ഫോണിലും സംസാരിച്ചു. ദിയയുടെ കൈമുട്ടിന്റെ ചികിത്സാചെലവുകളുടെ ബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് ചെലവായ തുകയും അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുമുള്ള നിർദേശമാണ് മന്ത്രി നൽകിയത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 2022 ൽ സംഘടിപ്പിച്ച കേരളോത്സവം പരിപാടിക്കിടെയായിരുന്നു ദിയയുടെ വലത് കൈ മുട്ടിന് പരുക്കേറ്റത്. കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് സർജറിക്ക് ഉൾപ്പടെ വിധേയമായിരുന്നു. ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരിച്ച കായികതാരവും എൻസിസി കേഡറ്റും ആയിരുന്നു ദിയ.