onasadya

കോഴിക്കോട്: ഓണത്തിന് സദ്യ കഴിക്കാൻ അടുക്കളയിൽ കഷ്ടപ്പെടേണ്ട. ഫോണെടുത്ത് വിളിച്ചാൽ മതി,​ തൂശനിലയും രണ്ട് കൂട്ടം പായസവും കുത്തരിച്ചോറുമടങ്ങിയ ഓണസദ്യ വീട്ടിലെത്തും. പുത്തൻ ഓഫറുകളുമായി റസ്റ്റോറന്റുകളും കാറ്ററിംഗ് യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. രണ്ടുകൂട്ടം പായസമടക്കം 24ഓളം വിഭവങ്ങളുമായാണ് കാറ്റിംഗ് സർവീസുകൾ സദ്യ ഒരുക്കുന്നത്. ബുക്കിംഗും ആരംഭിച്ചു. നിരവധി ഓർഡറുകൾ വരുന്നുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ജില്ലയിൽ മാത്രമായി 200ഓളം അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.

വില 280 രൂപ മുതൽ

വറുത്ത ഉപ്പേരി, പരിപ്പ്, കാളൻ, ശർക്കരവരട്ടി, പച്ചടി, കൊണ്ടാട്ടം, ചോറ്, അച്ചാർ, സാമ്പാർ, ഇഞ്ചിപ്പുളി, രസം, ഉപ്പേരി, മോര്, അവിയൽ, പപ്പടം, കൂട്ടുകറി, അട പായസം, പരിപ്പ് പായസം, ഓലൻ, നെയ്യ്, വാഴയില തുടങ്ങി 24 വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യക്ക് 280 മുതലാണ് വില. മൂന്ന് പേർക്കുള്ള സദ്യയ്ക്ക് 1200ഉം അഞ്ച് പേർക്ക് 1750 വരെയുമാകും. ഓഫീസുകൾ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വേറെയും ഓഫറുകളുണ്ട്.

പായസം വിപണിയും സജീവം

പായസങ്ങൾക്ക് മാത്രമായും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. അടപ്രഥമൻ, പഴപ്രഥമൻ, പാൽപ്പായസം, പരിപ്പ് പായസം തുടങ്ങിവക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അടപ്രഥമൻ ലിറ്ററിന് 250, പഴപ്രഥമൻ 320, പാൽപ്പായസം 250, പരിപ്പ് പായസം 250 എന്നിങ്ങനെയാണ് വില.

വ്യാജന്മാരെ സൂക്ഷിക്കണം
വലിയ ഓഫറുകൾ നൽകി ഓണസദ്യ, പായസം എന്നിവ വിതരണം ചെയ്യുന്ന വ്യാജന്മാർ നിരവധിയാണെന്ന് ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ പറയുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം നൽകുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവർ പ്രവർത്തിക്കുന്നത്. പണം വാങ്ങി മുങ്ങുന്ന സംഘങ്ങളുമുണ്ട്.

ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

-പ്രേംചന്ദ് വള്ളിൽ,

ജില്ലാ പ്രസിഡന്റ്,

ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ