
കൊയിലാണ്ടി: നാട്ടിലെ ക്ഷേത്രക്കുളത്തിൽ നിന്ന് നാരായണൻ നായർ നീന്തിക്കയറിയത് രാജ്യാന്തര സ്വർണത്തിളക്കത്തിലേക്ക്. നേപ്പാളിലെ പൊഖാറയിൽ നടന്ന എസ്.ബി.കെ.എഫ് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ 70 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് കൊയിലാണ്ടി പെരുവട്ടൂർ ശ്രീരജ്ഞിനിയിൽ നാരായണൻ നായർ സ്വർണം നേടിയത്. (നൂറ് മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ).
ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെള്ളിയും നേടിയിരുന്നു.
കുട്ടിക്കാലം മുതൽ നീന്തൽ തുടങ്ങിയ നാരായണൻ നായർ വാർദ്ധക്യകാലത്താണ് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്രക്കുളത്തിലായിരുന്നു നീന്തി തുടങ്ങിയത്. ഇപ്പോൾ പതിവായി പരിശീലനം നടത്തുന്നത് പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച കൊല്ലം ചിറയിലാണ്. ഇവിടെ കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകുന്നുണ്ട്.
ജില്ലാ- സംസ്ഥാന- ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത നാരായണൻ നായർ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയത്തിൽ നീന്തി കയറിയത് പെരിയാറിലാണ്. രണ്ട് കിലോമീറ്റർ ദൂരം നീന്തി ഫിനിഷ് ചെയ്തത് ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കന്റും കൊണ്ടായിരുന്നു. രണ്ട് മണിക്കൂർ ആയിരുന്നു സമയപരിധി. എല്ലാ പ്രായക്കാരും പങ്കെടുത്ത മത്സരത്തിൽ യുവാക്കൾക്കുവരെ വെല്ലുവിളി ഉയർത്തിയായിരുന്നു നാരായണൻ നായരുടെ പ്രകടനം. മുംബയിലെ കടലിൽ ആറ് കിലോമീറ്റർ നീന്തലിൽ പങ്കെടുക്കലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം.