 
കോഴിക്കോട്: കൊമ്മേരിയ്ക്ക് പിന്നാലെ പേരാമ്പ്രയിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതം. ജനം ജാഗ്രതയും ശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കടുത്ത പനി, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുമായി നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഈ മാസം 10 വരെ 78 പേരാണ് സർക്കാർ ആശുപത്രികളിൽചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഡെങ്കിപ്പനിയും പടരുകയാണ്. ഈ മാസം 10 വരെ 55 കേസുകളാണ് സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്. 208 പേർ രോഗ ലക്ഷണങ്ങളുമായെത്തി.
കൊമ്മേരിയിൽ
പുതിയ കേസുകളില്ല
കൊമ്മേരി എരവത്ത് കുന്നിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 56 പേരാണ് രോഗബാധിതർ. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. അതേ സമയം മഞ്ഞപ്പിത്ത ബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കിണറിൽ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വലിയ രീതിയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 മഞ്ഞപ്പിത്തം പകരുന്ന വിധം
1. അസുഖമുള്ള രോഗിയുടെ മലത്താൽ മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെ
2.രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് രോഗം പകരാൻ സാദ്ധ്യതയുണ്ട്; പ്രത്യേകിച്ച് കുട്ടികളിൽ നിന്ന്
3. രോഗിയെ ശുശ്രൂഷിക്കുന്നവർ ശരിയായി ശുചിത്വം പാലിക്കാതെയിരുന്നാൽ രോഗം പകരാം.
ലക്ഷണങ്ങൾ
അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം പനി, സന്ധിവേദന, ഉന്മേഷമില്ലായ്മ, ക്ഷീണം
 പ്രതിരോധിക്കാം
കുടിവെള്ളം വാട്ടർ പ്യൂരിഫെയർ വഴിയുള്ളതാണെങ്കിലും ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും തിളപ്പിച്ചാറ്റിയതിന് ശേഷം മാത്രം കുടിക്കുന്നതാണ് അഭികാമ്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ നന്നായി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം.