കോഴിക്കോട്: ഇത്തവണ ഓണത്തിന് പച്ചക്കറി കെെപൊള്ളിക്കില്ല. കുറഞ്ഞ വിലയിൽ കൂടുതൽ വാങ്ങാം. രണ്ടുമാസം മുമ്പ് തീപിടിച്ച വിലയായിരുന്ന പച്ചക്കറി വില നേർപകുതിയായി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കൂടുതലെത്തുകയും ഓണക്കാലം ലക്ഷ്യമിട്ട് നാടുനീളെ നടത്തിയ കൃഷിയിൽ മികച്ച വിളവുണ്ടായതുമാണ് പച്ചക്കറി വില കുറയാൻ കാരണമായത്. 10 മുതൽ 15 രൂപ വരെയാണ് പ്രധാന ഇനങ്ങൾക്കെല്ലാം കുറഞ്ഞത്.
മുളക്, ബീറ്റ്‌റൂട്ട്, ചെറിയ ഉള്ളി , കാരറ്റ്, വഴുതന, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് വില കുറഞ്ഞത്. എന്നാൽ സവാള, ഇഞ്ചി എന്നീ ഇനങ്ങൾക്ക് 10 രൂപ വീതം കൂടിയിട്ടുണ്ട്. തക്കാളി 25, വെണ്ട 40, മുളക്- 30, കാബേജ്-15, ഇഞ്ചി 40, വഴുതന 35, ഉരുളക്കിഴങ്ങ് 42 എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. നാടൻ ഏത്തക്കായ കിലോയ്‌ക്ക് 65 രൂപയ്‌ക്ക് ലഭിക്കും. നാടൻ ഏത്തക്കായ കിലോയ്‌ക്ക് 50 രൂപയ്‌ക്ക് ലഭിക്കും. 400 ന് മുകളിലെത്തിയ വെളുത്തുള്ളിക്ക് ഇപ്പോൾ മൊത്ത വിപണിയിൽ 300 രൂപയാണ് വില. സവാളയ്ക്ക് മാത്രമാണ് വിലയിൽ നേരിയ കയറ്റം ഉണ്ടായത്. കിലോയ്ക്ക് 52 രൂപയാണ് മൊത്ത വിപണിയിൽ വില. ചുരുക്കം ഇനങ്ങൾക്ക് മാത്രമാണ് പതിവിലും അൽപ്പം വില കൂടുതൽ.
ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത് കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ്. ഹോർട്ടികോർപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഓണം മുന്നിൽ കണ്ട് ആരംഭിച്ച ചന്തകളിൽ തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികളും ആവശ്യത്തിനുണ്ട്. ഓണം സീസണിൽ ആദ്യമായാണ് പച്ചക്കറി വിലയിൽ വർധന ഉണ്ടാവാത്തതെന്ന് പാളയത്തെ കച്ചവടക്കാരും പറയുന്നു. വിഷു, ഓണം സീസണുകൾ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ പച്ചക്കറി വിലയിൽ വർധന ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തവണ വില കുറയുന്ന സ്ഥിതിയാണെങ്കിലും ഓണത്തിന്റെ തലേന്ന് വിലകൂടുമെന്നാണ് കച്ചവടക്കാർ പറഞ്ഞു.
പച്ചക്കറി വില
( ഹോൾസെയിൽ)
വെണ്ട: 40- 50
മുളക് : 30
കാബേജ്-15-20
സവാള: 50 -55
തക്കാളി: 25-30
ഇഞ്ചി: 30-50
വെളുത്തുള്ളി: 300
വഴുതന: 35-40
ഉരുളക്കിഴങ്ങ്: 40-42