കോഴിക്കോട്: എകരൂലിൽ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. എകരൂൽ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും (35) കുഞ്ഞുമാണ് മരിച്ചത്. ഗർഭസ്ഥശിശു ഒരു സ്വകാര്യ ആശുപത്രിയിലും അശ്വതി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭസ്ഥശിശുവിന്റെ മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ അശ്വതിയെ അവിടെ നിന്ന് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്‌ട്രെച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. തുടർന്ന് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മയും കുഞ്ഞും മരിക്കാൻ കാരണം അശ്വതിയെ പ്രസവത്തിനായി ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകി. അതേസമയം മരണത്തിന് കാരണം ചികിത്സാപ്പിഴവല്ലെന്നും അനിയന്ത്രിതമായി ബി.പി കൂടിയതു കൊണ്ടാണെന്നും ആശുപത്രി അധികൃതർ പറയുന്നു.