കോഴിക്കോട്: കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹികൾക്കുള്ള സ്വീകരണവും നാളെ രാവിലെ 10ന് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കും. കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത എക്സിക്യുട്ടീവ് സമിതി അംഗങ്ങൾ, ഫൊറോനകളിൽ നിന്ന് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരും യൂണിറ്റുകളിൽ നിന്ന് ഭാരവാഹികളുമടക്കം 500 ഓളം പേർ പങ്കെടുക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ ജോസ്കുട്ടി ജെ.ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഗ്ലോബൽ ഭാരവാഹികളായ ട്രീസ ലിസ് സെബാസ്റ്റ്യൻ, കെ.എം.ഫ്രാൻസിസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ഇ.എസ്.എ കേന്ദ്ര വിജ്ഞാപനം അനുസരിച്ച് കേരള സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധ പദ്ധതികൾ ആസൂത്രണം ചെയ്യും. സംഘടനയുടെ രാഷ്ട്രീയ നിലപാടും ചർച്ചയാകും. ഉരുൾപൊട്ടൽ സംഭവിച്ച വിലങ്ങാട്, വയനാട് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വന്യമൃഗ ശല്യം, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസിന്റെ നിലപാട്, സമുദായം നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.
വൈകിട്ട് 3ന് തുടങ്ങുന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണം നൽകും. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. സൈമൺ കിഴക്കേകുന്നേൽ, ദേവഗിരി യൂണിറ്റ് ഡയറക്ടർ ഫാ. പോൾ കുരീക്കാട്ടിൽ എന്നിവർ പങ്കെടുക്കും. പാറോപ്പടി ഫൊറോന പ്രസിഡന്റ് വിൻസന്റ് പൊട്ടനാനിയിൽ, സജി കരോട്ട്, ജോസഫ് മൂത്തേടത്ത്, ജസ്റ്റിൻ തറപ്പേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.