കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽ നിന്ന് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവത്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം എന്നിവയും നടന്നുവരുന്നുണ്ട്.

ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ്. മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തി. പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിലും ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ബോധവത്കരണത്തിന് കർമ്മസേന

സ്കൂൾ പി.ടി.എ യോഗത്തിൽ കർമ്മസേന (പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നത്) രൂപീകരിച്ച് വീട് കയറിയുള്ള ബോധവത്കരണം നടത്താൻ തീരുമാനിച്ചു. ടീച്ചർമാർ രോഗബാധിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെട്ട്, രോഗപുരോഗതി ആരോഗ്യവകുപ്പിനെ അറിയിക്കും. സ്ഥലത്ത് മെഡിക്കൽ, രക്ത പരിശോധന ക്യാമ്പുകൾ എന്നിവയും സംഘടിപ്പിച്ചു. രോഗബാധയ്ക്ക് കാരണമായതെന്ന് സംശയിക്കുന്ന ജലസ്രോതസുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും സ്വീകരിച്ചു.

ശ്രദ്ധിക്കണം

 ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ശുചിമുറി ഉപയോഗിച്ചശേഷം കൈകൾ വൃത്തിയാക്കണം, ശുചിത്വം പാലിക്കണം