കൽപ്പറ്റ: കുറുവദ്വീപ് ഡി.എം.സി കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച ബാംബൂ റാഫ്റ്റുകളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. 10 പേർക്ക് കയറാവുന്ന രീതിയിൽ അഞ്ച് റാഫ്റ്റുകളാണ് പുതിയതായി നിർമ്മിച്ചത്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വയനാട് പാക്കേജിലെ അതിഥികളായി എത്തിയ വെഞ്ഞാറമ്മൂട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രാ സംഘം ആദ്യസവാരി നടത്തി. കുറുവദ്വീപിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് കബനി നദിയിലൂടെ 20 മിനുട്ട് എടുത്തുള്ള ചങ്ങാടസവാരി ഏറെ ആകർഷകമാണ്. നിലവിൽ നിർമ്മിച്ച അഞ്ച് ചങ്ങാടങ്ങൾ 10 പേർക്ക് വീതം കയറാവുന്നതാണ്. 20 മിനുട്ട് ദൈർഘ്യമുള്ള സവാരിക്ക് രണ്ട് പേർക്ക് 200 രൂപയും അഞ്ച് പേർക്ക് 400 രൂപയുമാണ് ചാർജ്ജ്. കുറുവദ്വീപിനകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിനും, കയാക്കിംഗ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കും. ഉദ്ഘാടന ദിവസം 129 സഞ്ചാരികൾ കേന്ദ്രത്തിൽ റാഫ്റ്റിംഗ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സണും കുറുവദ്വീപ് ഡി.എം.സി വൈസ് ചെയർമാനുമായ സി.കെ രത്നവല്ലി അദ്ധ്യക്ഷയായി. മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ റ്റിജി ജോൺസൺ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ഡി.ടി.പി.സി മാനേജർ എം.എസ് ദിനേശൻ എന്നിവർ പങ്കെടുത്തു.
കുറുവദ്വീപ് ഡി.എം.സി കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച ബാംബൂ റാഫ്റ്റുകളുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിക്കുന്നു