ucha

കോട്ടയം : ഓണാവധിക്ക് സ്കൂളുകൾ ഇന്ന് അടക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമാദ്ധ്യാപകരുടെ നെട്ടോട്ടം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ ഫണ്ട് ഒരു ഗഡുവായും മുട്ട,പാൽ എന്നിവയുടേതാ രണ്ടാം ഗഡുവുമായാണ് വിതരണം ചെയ്യുന്നത്. ജൂലായ് മാസത്തെ മുട്ട, പാൽ എന്നിവയുടെ ഫണ്ട് ലഭിച്ചു. പി.ടി.എകൾ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്ക്ക് പുറമേയാണ് ഇവർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും.

ഓരോ മാസവും ഭക്ഷണവിതരണത്തിനായി ചെലവായ തുകയുടെ കണക്ക് തൊട്ടടുത്ത മാസം രണ്ടിന് മുമ്പ് എ.ഇ.ഒ ഓഫിസുകളിൽ സമർപ്പിക്കണം. 10 ദിവസത്തിനുള്ളിൽ തുക അനുവദിക്കുമെന്നാണ് പറച്ചിൽ. പക്ഷെ ഒന്നും നടന്നില്ല.

ഒരു മാസം 16000 രൂപ, കടം പറഞ്ഞ് മടുത്തു

ഒരു മാസം കുറഞ്ഞത് 16000 രൂപ വേണ്ടിവരും. കുട്ടികളുടെ എണ്ണം കൂടുംതോറും കിട്ടാനുള്ള തുക കൂടും. തുക രണ്ട് മാസമായി മുടങ്ങിയതോടെ കച്ചവടക്കാർ പണം ആവശ്യപ്പെട്ട് പിന്നാലെ നടക്കുകയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഉച്ചഭക്ഷണത്തിന് നിലവിൽ പ്രതിദിനം ഒരു കുട്ടിയ്ക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിലാണിത്. 151 മുതൽ 500 വരെ കുട്ടികളുള്ള സ്‌കൂളിൽ ഏഴ് രൂപ ലഭിക്കും. 500 ന് മുകളിൽ ആറു രൂപയാണ് നൽകുന്നത്. ആഴ്ചയിൽ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്.

കോടതി ഇടപെടലുണ്ടായിട്ടും

കോടതി ഇടപെടലിലായിരുന്നു ജൂണിലെ തുക അനുവദിച്ചത്. മുട്ട, പാൽ വിതരണത്തിനും കുട്ടികളുടെ ഉച്ചഭക്ഷണച്ചെലവ് ഇനത്തിലും പ്രത്യേകം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. തുടർമാസങ്ങളിലേത് നൽകാൻ ഇതുവരെ എന്നിട്ടും നടപടിയായില്ല.

''സർക്കാർ തരുന്നതിനേക്കാൾ കൂടുതൽ പണം കൈയിൽ നിന്ന് ചെലവാകും. ഇപ്പോൾ സർവസാധനങ്ങൾക്കും വിലകൂടിയെങ്കിലും അതിന് അനുസരിച്ച വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. ലോണും മറ്റ് ബാദ്ധ്യതകളുമുള്ളപ്പോൾ പണം വൈകുന്നത് പ്രതിസന്ധിയാകുന്നുണ്ട്. മുൻകൂറായി തുക അനുവദിക്കണം
-പ്രധാനാദ്ധ്യാപകർ