കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് പ്രവർത്തനസജ്ജമായി. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയായത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും റഫറൽ ആയി ലഭിക്കുന്ന ലബോറട്ടറി പരിശോധനകൾ ഹബ്ബ് ആൻഡ് സ്‌പോക്ക് രീതിയിൽ കുറഞ്ഞ നിരക്കിൽ ചെയ്യാൻ ലാബിലൂടെ സാധിക്കും. ലാബിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു. മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ പി. എസ് പുഷ്പമണി, നഗരസഭാംഗം സിൻസി പാറയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ്് ഡോ. എം. ശാന്തി എന്നിവർ പ്രസംഗിച്ചു.
96 ലക്ഷം
96 ലക്ഷം രൂപ കെട്ടിടനിർമ്മാണത്തിന് ചെലവായി. അത്യാധുനിക ലാബ് ഉപകരണങ്ങളും സജ്ജമാണ്. ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്.