bus-stand

പാലാ: പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം, പോർവിളികളും തമ്മിൽ തല്ലും ഇവിടെ വേണ്ട. പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ഇപ്പോഴത്തെ പ്രശ്നം സാമൂഹ്യവിരുദ്ധ ശല്യമല്ല. മറിച്ച് ബസ് കയറാനെത്തുന്ന വിദ്യാർത്ഥികൾ തമ്മിലുള്ള പോർവിളികളും തമ്മിൽത്തല്ലുമാണ്. വിദ്യാർത്ഥികൾക്കൊപ്പം അവരുടെ ശിങ്കിടികളായ യുവാക്കൾ പുറത്തുനിന്നുകൂടി എത്തുന്നതോടെ സംഭവം കൈവിട്ട് പോകും. ബസ് സ്റ്റാന്റ് പലപ്പോഴും സംഘർഷഭൂമി ആവുന്നതിന്റെ അമർഷത്തിലാണ് യാത്രക്കാർ.

ഈ അദ്ധ്യയന വർഷം തുടങ്ങിയതിൽപ്പിന്നെ പത്തോ പതിനഞ്ചോ തവണ വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയും അസഭ്യവർഷവും നടന്നുകഴിഞ്ഞു. പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾ അടിപിടി കൂട്ടത്തിൽ ഉണ്ട്.

മൂന്ന് മാസം മുമ്പ് ടൗൺ ബസ് സ്റ്റാന്റിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ അടിയുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ഓടിച്ചിരുന്നു.

സ്റ്റാന്റിന്റെ ഇടനാഴിയിൽ കൂടി തിയേറ്ററിലേക്കുള്ള ഇടനാഴിയിൽ നിന്ന് ചെറിയ കുട്ടികൾ പുകവലിക്കുന്നത് പതിവ് കാഴ്ചയാണ്. ഒരിക്കൽ മദ്യപിച്ചെത്തിയ വിദ്യാർത്ഥികൾ ഈ ഇടനാഴിക്ക് സമീപവും അടികൂടി.

തിരക്കുള്ളപ്പോഴെങ്കിലും പൊലീസ് വേണ്ടേ

ബസ് സ്റ്റാന്റിൽ രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കുള്ള സമയമാണ്. ഇതിൽ വൈകുന്നേരങ്ങളിലാണ് വിദ്യാർത്ഥികളുടെ കൂടിച്ചേരൽ പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്തിച്ചേരുന്നത്. ആ സമയത്തെങ്കിലും ഇവിടെ പൊലീസ് ഉണ്ടായിരുന്നെങ്കിൽ അത് നന്നായേനെ. പക്ഷേ പലപ്പോഴും ഉണ്ടാകാറില്ല.


ഇന്നലെയും രൂക്ഷമായ തർക്കം

ബസ് സ്റ്റാന്റിൽ ഇന്നലെ വൈകിട്ടും വിദ്യാർത്ഥികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി. ആരോ പൊലീസിൽ വിവരമറിയിച്ചു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കണ്ട വിദ്യാർത്ഥികളെ വിളിച്ച് പേരും സ്‌കൂളുമൊക്കെ തിരക്കി. എന്നാൽ ഈ വിദ്യാർത്ഥികളിൽ പലരും യൂണിഫോം പോലുമായിരുന്നില്ല ധരിച്ചിരുന്നത്. പൊലീസ് വരുന്നതുകണ്ട് പ്രശ്നമുണ്ടാക്കിയ വിദ്യാർത്ഥികളിൽ പലരും പലവഴിക്ക് കടന്നുകളയും ചെയ്തു. സ്‌കൂളുകളും കോളേജുകളും വിടുന്ന സമയത്തെങ്കിലും സ്റ്റാന്റിൽ പൊലീസ് പട്രോളിംഗ് നടത്തണമെന്ന ആവശ്യം വ്യാപാരികളും മുന്നോട്ട് വയ്ക്കുന്നു.